Sub Lead

ബാബരി കേസില്‍ ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയതെന്തിന്

കേസ് പരിഗണിച്ചപ്പോള്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാനാണ് ജസ്റ്റിസ് ലളിത് നേരത്തെ അയോധ്യ കേസിലെ ഒരു കക്ഷിക്കു വേണ്ടി ഹാജരായിട്ടുണെന്ന വിവരം ബെഞ്ചിന്റെ അധ്യക്ഷനായ രന്‍ജന്‍ ഗോഗോയിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

ബാബരി കേസില്‍ ജസ്റ്റിസ് യു യു ലളിത്  പിന്‍മാറിയതെന്തിന്
X
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് ഈ മാസം 29ലേക്ക് മാറ്റി ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിലെ ഒരംഗം പിന്‍മാറിയതിനെതുടര്‍ന്നായിരുന്നു കോടതി നടപടി. പ്രമുഖ ന്യായാധിപന്‍ യു യു ലളിതാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍നിന്ന് പിന്‍മാറിയത്.


പിന്‍മാറ്റത്തിലേക്ക് നയിച്ചത് ഈ കാരണം


അഭിഭാഷകനായിരിക്കേ അയോധ്യ കേസില്‍ ഒരു കക്ഷിക്കു വേണ്ടി ഹാജരായതാണ് യു യു ലളിതിന് വിനയായത്. കേസ് പരിഗണിച്ചപ്പോള്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാനാണ് ജസ്റ്റിസ് ലളിത് നേരത്തെ അയോധ്യ കേസിലെ ഒരു കക്ഷിക്കു വേണ്ടി ഹാജരായിട്ടുണെന്ന വിവരം ബെഞ്ചിന്റെ അധ്യക്ഷനായ രന്‍ജന്‍ ഗോഗോയിയുടെ ശ്രദ്ധയില്‍പെടുത്തിയത്. 1994ല്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനു വേണ്ടിയായിരുന്നു യു യു ലളിത് ഹാജരായിരുന്നത്. അതേസമയം, കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ലളിത് പിന്മാറേണ്ട സാഹചര്യമില്ലെന്നും പിന്‍മാറുന്ന കാര്യം ജസ്റ്റിസ് ലളിതിന് തീരുമാനിക്കാമെന്നും തനിക്ക് അത് പ്രശ്‌നമല്ലെന്നും രാജീവ് ധവാന്‍ അറിയിച്ചു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറാനുള്ള സന്നദ്ധത ലളിത് അറിയിച്ചത്.

കേസ് പരിഗണിക്കുന്നതിന് നേരത്തേ മൂന്നംഗ ബെഞ്ചിനെയാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍ ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയായിരുന്നുവെന്നും ധവാന്‍ ചൂണ്ടിക്കാട്ടി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിന് ജൂഡീഷ്യല്‍ ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, കേസിലെ വസ്തുതകളുടേയും സാഹചര്യങ്ങളുടേയും വിപുലമായ രേഖകളുടേയും അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കുന്നതിന് അഞ്ചംഗ ബെഞ്ചാവും അഭികാമ്യമെന്ന് വ്യക്തമായതിനാലാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയി വ്യക്തമാക്കി.

രേഖകള്‍ മുഴുവന്‍ പരിശോധിക്കും

50 മുദ്രവച്ച ട്രങ്കുകളില്‍ സൂക്ഷിച്ച മുഴുവന്‍ രേഖകളും സുപ്രിംകോടതി രജിസ്ട്രി നേരിട്ട് പരിശോധിക്കുമെന്നും ഗോഗോയി അറിയിച്ചു. സംസ്‌കൃതം, അറബി, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ഗുര്‍മുഖി ഭാഷയിലുള്ള രേഖകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഔദ്യോഗിക വിവര്‍ത്തകരെ ചുമതലപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ബോബ്‌ഡേ, എന്‍ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ബെഞ്ചില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തും.ബാബറി മസ്ജിദ് നിലനിന്നിരുന്ന രണ്ട് ഏക്കര്‍ 73 സെന്റ് സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോരക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെയുള്ള ഹരജികളാണ് പരിഗണനക്ക് വന്നത്.

Next Story

RELATED STORIES

Share it