Sub Lead

പിങ്ക് പോലിസ് അപമാനിച്ച ബാലികയ്ക്ക് സര്‍ക്കാര്‍ പണം കൈമാറി

1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പോലിസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കും.

പിങ്ക് പോലിസ് അപമാനിച്ച ബാലികയ്ക്ക്  സര്‍ക്കാര്‍ പണം കൈമാറി
X

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പോലിസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കഴിഞ്ഞ ഡിസംബര്‍ 22നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27ന് തോന്നയ്ക്കലില്‍ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പോലിസിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫീസര്‍ രജിത അപമാനിക്കുന്നത്. ഐഎസ്ആര്‍ഒയുടെ റോക്കറ്റിന്റെ ഭാഗങ്ങള്‍ വലിയ വാഹനത്തില്‍ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനൊപ്പം ദേശീയപാതയ്ക്കരുകില്‍ കുട്ടിയെത്തുന്നത്. കുട്ടി മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു നടുറോഡില്‍ പോലിസ് ഉദ്യോഗസ്ഥ രജിത അധിക്ഷേപിച്ചത്. പോലിസ് ഉദ്യോഗസ്ഥയുടെ മൊബൈല്‍ പിന്നീട് പിങ്ക് വാഹനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. എട്ട് വയസ്സുകാരി മോഷ്ടിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും പൊതുമധ്യത്തിലെ അധിക്ഷേപത്തെ തുടര്‍ന്ന് വാവിട്ട കരഞ്ഞ കുഞ്ഞിനെ സാന്ത്വനിപ്പിക്കാന്‍ പോലിസ് തയ്യാറായില്ല. പിന്നാലെ റൂറല്‍ എസ്പി അന്വേഷണം നടത്തി.

കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലമാറ്റത്തിലും 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുക്കി. ഈ നടപടി വിവാദമായതോടെ ദക്ഷിണ മേഖല ഐ ജി അന്വേഷിച്ചു. ഉദ്യോഗസ്ഥക്ക് നല്‍കേണ്ട പരമാവധി ശിക്ഷ നല്‍കിയെന്നായിരുന്നു ഐ ജിയുടെ റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it