Sub Lead

'പി എം മോദി' സിനിമയ്ക്ക് അനുമതി നിഷേധിച്ച് സുപ്രിംകോടതിയും

സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. കമ്മീഷന്റെ ജോലിയാണ് അവര്‍ ചെയ്തതെന്നും ഉത്തരവില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ കോടതി, വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യരുതെന്നും നിര്‍ദേശിച്ചു.

പി എം മോദി സിനിമയ്ക്ക് അനുമതി നിഷേധിച്ച് സുപ്രിംകോടതിയും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കുന്ന 'പി എം നരേന്ദ്രമോദി' സിനിമ റിലീസ് ചെയ്യുന്നതിന് സുപ്രിംകോടതിയും അനുമതി നിഷേധിച്ചു. സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. കമ്മീഷന്റെ ജോലിയാണ് അവര്‍ ചെയ്തതെന്നും ഉത്തരവില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ കോടതി, വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യരുതെന്നും നിര്‍ദേശിച്ചു.

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരേ ചിത്രത്തിന്റെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സീല്‍ വച്ച കവറില്‍ നല്‍കിയ റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേസ് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ 'പി എം നരേന്ദ്ര മോദി' സിനിമയുടെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപോര്‍ട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. വിലക്ക് ചോദ്യംചെയ്ത് നിര്‍മാതാക്കള്‍ നേരത്തെ നല്‍കിയ ഹരജി പരിശോധിച്ച സുപ്രിംകോടതി സിനിമ കണ്ട് ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

സിനിമ രാഷ്ട്രീയപ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവയ്ക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നേരത്തെ നടപടിയെടുത്തത്. പി എം മോദി സിനിമയുടെ പരസ്യം പ്രസിദ്ധീകരിച്ച ദൈനിക് ഭാസ്‌കര്‍, ദൈനിക് ജാഗരണ്‍ പത്രങ്ങള്‍ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

Next Story

RELATED STORIES

Share it