Sub Lead

സമസ്തയ്‌ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ സെന്റ് ജെമ്മാസ് സ്‌കൂളിനെ കരുവാക്കി: കെസിബിസി

സമസ്തയ്ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ മലപ്പുറം സ്‌കൂളിലെ ലൈംഗിക വിവാദം ഉപയോഗിച്ചുവെന്നും ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്. സെന്റ് ജെമ്മാസ് സ്‌കൂളിലെ വിരമിച്ച ഭരണകക്ഷി രാഷ്ട്രീയക്കാരനായ അധ്യപകനെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരേ ചില മാധ്യമങ്ങള്‍ തിരിഞ്ഞു.

സമസ്തയ്‌ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ സെന്റ് ജെമ്മാസ് സ്‌കൂളിനെ കരുവാക്കി: കെസിബിസി
X

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരേ ആസൂത്രിതമായി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന ആരോപണവുമായി കെസിബിസി. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളേക്കാള്‍ സഭയ്ക്കെതിരേയുള്ള വിഷയങ്ങളാണ് സമീപകാലത്ത് ചര്‍ച്ചയാക്കപ്പെടുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ പശുവിനെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് എഴുതിയത് പോലെയാണിതെന്നും കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമസ്തയ്ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ മലപ്പുറം സ്‌കൂളിലെ ലൈംഗിക വിവാദം ഉപയോഗിച്ചുവെന്നും ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്. സെന്റ് ജെമ്മാസ് സ്‌കൂളിലെ വിരമിച്ച ഭരണകക്ഷി രാഷ്ട്രീയക്കാരനായ അധ്യപകനെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരേ ചില മാധ്യമങ്ങള്‍ തിരിഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥിനി അപമാനിതയാക്കപ്പെട്ട വിഷയത്തില്‍ സമസ്ത നേതാക്കള്‍ക്കും അവരുടെ നയങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ അതിനെ മറികടക്കാനുള്ള എളുപ്പവഴിയായാണ് സെന്റ് ജെമ്മാസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉണ്ടായത്.

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ മാത്രം പ്ലക്കാര്‍ഡ് പിടിക്കുന്ന ചില 'പ്രബുദ്ധ' സംഘടനകള്‍ അധ്യാപകന്റെ വസ്തിയിലോ, പാര്‍ട്ടി ഓഫീസിലോ, നിയമം നടപ്പിലാക്കേണ്ട പോലിസ് സ്റ്റേഷന് മുന്നിലോ പ്രതിഷേധിക്കേണ്ടതിന് പകരം സ്‌കൂളിന് മുന്നിലാണ് പ്രതിഷേധിച്ചത്. കുറ്റാരോപിതന് എതിരേ നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു ശ്രമമെന്നും ഡോ. മൈക്കിള്‍ പുളിക്കല്‍ ആരോപിച്ചു.

എസ്എച്ച് നേഴ്സിങ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പര്‍വതീകരിച്ച് അസത്യങ്ങളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. സന്യസ്തര്‍ക്ക് നീതി നേടിക്കൊടുക്കുന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികള്‍ സമീപ കാലത്ത് മരണപ്പെട്ട ഒരു സന്യാസിനിയുടെ മാതാപിതാക്കളെ സമീപിച്ച് ദുരൂഹത ആരോപിക്കാന്‍ പ്രേരിപ്പിച്ചു. ഇവര്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ മരിച്ച വ്യക്തിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.

പലതും ഒളിപ്പിക്കാനും മറയ്ക്കാനും മാത്രമല്ല, വോട്ടുകള്‍ ചിതറിപ്പിക്കാനും സ്വരൂപിക്കാനും കത്തോലിക്കാ സഭയുടെ പേരില്‍ വിവാദമുണ്ടാക്കിയാല്‍ മതിയെന്ന ചിലരുടെ ധാരണയായിരുന്നു 'സഭാ സ്ഥാനാര്‍ത്ഥി' വിവാദത്തില്‍ കണ്ടത്. യഥാര്‍ത്ഥത്തില്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരേണ്ടിയിരുന്നു. തീവ്രവാദ വിഷയങ്ങളില്‍പ്പോലും മൃദുസമീപനം സ്വീകരിക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. എന്തിനും ഏതിനും കാത്തോലിക്കാ സഭയുടെ മേല്‍ പഴിചാരിയും വിവാദം സൃഷ്ടിച്ചും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടും മുന്നോട്ട് പോകാമെന്ന ചിന്ത അപകടകരമാണെന്നും ഡോ. മൈക്കിള്‍ പുളിക്കല്‍ ലേഖനത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it