Sub Lead

എസ്ആര്‍പിയുടെ ആര്‍എസ്എസ് പൂര്‍വ്വാശ്രമം സിപിഎമ്മിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രം

ഇതര സിപിഎം നേതാക്കളെ അപേക്ഷിച്ച് ആര്‍എസ്എസിനോടും സംഘപരിവാറിനോടും എന്നും മൃദുവായി മാത്രം സംസാരിക്കുന്ന നേതാവാണ് എസ്ആര്‍പി.

എസ്ആര്‍പിയുടെ ആര്‍എസ്എസ് പൂര്‍വ്വാശ്രമം  സിപിഎമ്മിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രം
X

-പിസി അബ്ദുല്ല

കോഴിക്കോട്: തദ്ദേശസ്ഥാപന, നിയമ സഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ആര്‍എസ്എസ് ബന്ധം പുറത്തു വന്നതിനു പിന്നില്‍ ആസൂത്രിത രാഷ്ട്രീയ നീക്കമെന്ന വിലയിരുത്തല്‍ ശക്തം. പത്തു മാസത്തിനിടെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനു കൂടി സ്വീകാര്യനായ എസ്ആര്‍പിയെ നേതൃ സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാനും ഹിന്ദുത്വ വോട്ടുകള്‍ സമാഹരിക്കാനുമുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇങ്ങനെയൊരു ചര്‍ച്ച മുന്നില്‍ കണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ അനവസരത്തില്‍ ചെന്നിത്തലക്കെതിരായ ആര്‍എസ്എസ് ആരോപണവുമായി രംഗത്തു വന്നതെന്നു കരുതാന്‍ കാരണങ്ങളേറെ. ആര്‍എസ്എസ് ബന്ധം പുറത്തു വന്നതിനോടൊള്ള എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം സംഘപരിവാറിനെ പ്രീതിപ്പെടുത്തും വിധമായിരുന്നു. ആര്‍എസ്എസിന്റെ പ്രതിലോമ തലങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയാണ് എസ്ആര്‍പി വിശദീകരണവുമായി രംഗത്തു വന്നത്. സംഘ ബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്ന പേരില്‍ ആര്‍എസ്എസ് അവകാശപ്പെടുന്ന ആക്രമണോത്സുക ദേശീയ വാദത്തെ രാമ ചന്ദ്രന്‍ പിള്ള അംഗീകരിക്കുകയുമാണ് ചെയ്തത്.

ഇതര സിപിഎം നേതാക്കളെ അപേക്ഷിച്ച് ആര്‍എസ്എസിനോടും സംഘപരിവാറിനോടും എന്നും മൃദുവായി മാത്രം സംസാരിക്കുന്ന നേതാവാണ് എസ്ആര്‍പി. ഇപ്പോഴത്തെ വിശദീകരണത്തില്‍ അദ്ദേഹം സൗമ്യനായതിന് പക്ഷേ കൂടുതല്‍ മാനങ്ങളുണ്ടെന്ന് മാത്രം.

ആര്‍എസ്എസ് ബന്ധം അംഗീകരിച്ചു കൊണ്ടുള്ള രാമ ചന്ദ്രന്‍ പിള്ളയുടെ സൗമ്യമായ വാക്കുകള്‍ക്കപ്പുറം വിവാദത്തില്‍ സിപിഎം കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ കൂടുതല്‍ വിശദീകരണവുമായി ഇടപെട്ടില്ല എന്നതും ശ്രദ്ധേയം.

രണ്ടാമൂഴം പ്രതീക്ഷിച്ച എല്‍ഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന ബോധ്യത്തില്‍ നിന്നാണ് മുന്നണി ബന്ധങ്ങള്‍ക്കപ്പുറത്തെ വോട്ടുകളില്‍ കണ്ണു നട്ടുള്ള പുതിയ നീക്കങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി ഭവിച്ച മുസ്‌ലിം പിന്തുണ അതേ അളവില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിക്കില്ലെന്നുറപ്പാണ്. പിണറായി ഭരണത്തിന്‍ കീഴിലെ ആര്‍എസ്എസ് വിധേയത്വ പോലിസ് നിലപാടുകളിലടക്കം മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരാണ്.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതിക്കൂട്ടിലാകയും കണ്‍സള്‍ട്ടന്‍സി കരാറുകള്‍ അടക്കമുള്ള വിവാദ ഇടപാടുകളിലെ പുകമറ പിണറായിക്ക് ചുറ്റും പരക്കുകയും ചെയ്തു.

ആത്മവിശ്വാസത്തോടെ പൊതു തെരഞ്ഞെടുപ്പിനെ നേരിടാനാകാത്ത സാഹചര്യത്തില്‍ വോട്ട് ബാങ്കുകളെ സ്വാധീനിക്കുന്ന മതജാതി സമുദായങ്ങളെ പ്രത്യേക രീതിയില്‍ സ്വാധീനിക്കുന്ന തന്ത്രമാണ് സിപിഎം പയറ്റാനൊരുങ്ങുന്നത്.

സ്വര്‍ണക്കടത്തു വിവാദത്തില്‍ നിന്നു തലയൂരാന്‍ മലപ്പുറം,മുസ്‌ലിം ഭീകര ദിശകളിലേക്കു പ്രചാരണം വഴി തിരിച്ചു വിടാന്‍ ദേശാഭിമാനി ശ്രമിച്ച അതേ വഴിയിലാണ് സിപിഎമ്മിന്റെ പുതിയ തിരഞ്ഞെടുപ്പ് അജണ്ടകളും ഒരുങ്ങുന്നത്.

അഞ്ചാം മന്ത്രി വിവാദവും യുഡിഎഫിന്റെ 'തീവ്രവാദ ' സംഘടകളുമായുള്ള ബന്ധവും ആയുധമാക്കുന്നതോടൊപ്പം ഹാഗിയ സോഫിയ വരെയുള്ള വിഷയങ്ങള്‍ പുതിയ ഭൂരിപക്ഷ പ്രീണന നീക്കത്തിലുണ്ട്.

ഭൂരിപക്ഷ വോട്ടുകളെ അനുകൂലമായി ഏകീകരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഹാഗിയാ സോഫിയ വിഷയത്തില്‍ കേരളത്തിലെ സമസ്തയും കാന്തപുരം വിഭാഗവും ലീഗും അടക്കമുള്ളവരെ മതമൗലിക വാദികളാക്കി ചിത്രീകരിച്ച് സിപിഎം ഇതിനകം രംഗത്തു വന്നു കഴിഞ്ഞു.

മുസ്‌ലിംലീഗ് തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കുന്നുവെന്ന സിപിഎം പ്രചാരണവും ഇതിന്റെ ഭാഗമാണ്. ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ അനുകൂലമായി ഏകീകരിക്കുന്നതോടൊപ്പം യുഡിഎഫില്‍ നിന്ന് ക്രൈസ്തവ വോട്ടുകളെ അടര്‍ത്തിയെടുക്കാനുള്ള തന്ത്രങ്ങളുമൊരുങ്ങുന്നു.

ഇതോടൊപ്പം തന്നെയാണ് കോണ്‍ഗ്രസിന്റെ സംഘ പരിവാര ബന്ധമുയര്‍ത്തി മുസ്‌ലിം വിഭാഗങ്ങളില്‍ സംശയം ജനിപ്പിക്കാനും സിപിഎം ലക്ഷ്യമിടുന്നത്.

പിണറായിക്കു ശേഷം ആര് എന്ന ചോദ്യം സിപിഎം ഗൗരവമായി അഭിമുഖീകരിക്കുന്നുണ്ട്. കോടിയേരിയുടെ അനാരോഗ്യമാണ് ഇങ്ങനെയൊരു നേതൃ ദാരിദ്ര്യത്തിലേക്ക് പാര്‍ട്ടിയെ പെട്ടെന്ന് എത്തിച്ചത്. എംഎ ബേബി,തോമസ് ഐസക് തുടങ്ങിയവര്‍ യോഗ്യരല്ലെന്ന വിലയിരുത്തലിലാണ് എസ് രാമ ചന്ദ്രന്‍ പിള്ളയുടെ പേര് ഉയര്‍ന്നത്.

ആര്‍എസ്എസിനു കൂടി ബോധ്യപ്പെടുന്ന ഒരാള്‍ എന്നതിനു പുറമേ, കേരള നേതൃത്വവുമായി ആത്മ ബന്ധമുള്ള പിബി അംഗം എന്ന ഘടകവും എസ്ആര്‍പിക്ക് അനുകൂലമാണ്.

കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ യച്ചൂരിയെ തഴഞ്ഞ് എസ്ആര്‍പിയെ പാര്‍ട്ടി സെക്രട്ടറിയാക്കണമെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. ഇതിനായി പ്രകാശ് കാരാട്ടിന്റെ പിന്തുണയോടെ പിണറായി കരുക്കള്‍ നീക്കുകയും ചെയ്തു.എന്നാല്‍, ബംഗാള്‍ ഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് രാമചന്ദ്രന്‍ പിള്ള പിന്‍മാറുകയായിരുന്നു.

80 വയസ്സിന് മുകളിലുള്ളവര്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് നേരത്തെ രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,എന്‍പത്തി മൂന്നാം വയസിലും അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമായി തുടരുന്നു. ഇതിനിടയിലാണ് എസ് രാമ ചന്ദ്രന്‍പിള്ളയേ ആര്‍എസ്എസ് പിന്തുണയോടെ നൂലില്‍ കെട്ടി കേരളത്തിലിറക്കാനുള്ള നീക്കങ്ങള്‍. കേരളത്തിലെ സിപിഎം നേതാക്കള്‍ക്കിടയില്‍ താഴെക്കിടയില്‍ വേരുകളും ജനസമ്മിതിയുമില്ലാത്ത നേതാവാണ് എസ്ആര്‍പി എന്ന ആക്ഷേപം നിലനില്‍ക്കെ പുതിയ നീക്കങ്ങള്‍ എത്രത്തോളം ലക്ഷ്യത്തിലെത്തുമെന്ന് കാത്തിരുന്ന് കാണണം.

Next Story

RELATED STORIES

Share it