Sub Lead

കര്‍ണാടകയില്‍ മുസ്‌ലിംകളുടെ വഴിയോരക്കടകള്‍ അടിച്ചുതകര്‍ത്ത സംഭവം: നാല് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ മുസ്‌ലിംകളുടെ വഴിയോരക്കടകള്‍ അടിച്ചുതകര്‍ത്ത സംഭവം: നാല് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

ധാര്‍വാഡ്: കര്‍ണാടകയില്‍ മുസ്‌ലിംകള്‍ നടത്തുന്ന വഴിയോര കച്ചവട കടകള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ നാല് ശ്രീരാമസേനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ചിദാനന്ദ കലാല്‍, കുമാര്‍ കട്ടിമണി, മൈലാരപ്പ ഗുഡ്ഡപ്പനവര്‍, മഹാലിംഗ ഐഗലി എന്നിവരെയാണ് കര്‍ണാടക പോലിസ് അറസ്റ്റുചെയ്തത്. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ശ്രീ നുഗ്ഗിക്കേരി ഹനുമാന്‍ ക്ഷേത്രപരിസരത്ത് മുസ്‌ലിം വഴിയോര കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ അടക്കമാണ് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്.

ശനിയാഴ്ചയാണ് പ്രദേശത്ത് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. കച്ചവടക്കാരനായ നബീസാബ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം, സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ധാര്‍വാഡ് റൂറല്‍ പോലിസ് എട്ട് പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 വര്‍ഷമായി നുഗ്ഗിക്കേരി ഹനുമാന്‍ ക്ഷേത്രപരിസരത്താണ് നബിസാബിന്റെ കട പ്രവര്‍ത്തിക്കുന്നത്.

അക്രമികള്‍ കാവി ഷാള്‍ ധരിച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. വില്‍പ്പനയ്ക്കു വച്ചിരുന്ന തണ്ണിമത്തന്‍, ഇളനീര്‍ എന്നിവയും വാരിവലിച്ചിട്ട് നശിപ്പിച്ചു. പഴങ്ങള്‍ നശിപ്പിച്ച പ്രവര്‍ത്തകര്‍ ഇനി കച്ചവടം തുടരരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഏകദേശം 8-10 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് നബിസാബ് എന്ന തണ്ണിമത്തന്‍ വ്യാപാരി പറഞ്ഞു. അവര്‍ കച്ചവടക്കാരോട് ഒന്നും സംസാരിക്കുക പോലും ചെയ്യാതെ കച്ചവടസാധനങ്ങള്‍ തകര്‍ക്കുകയായിരുന്നു. നബിസാബിന്റെ അഞ്ച് ക്വിന്റല്‍ തണ്ണിമത്തന്‍ ഉടച്ചുകളഞ്ഞു.

ക്ഷേത്രത്തിന് മുന്നിലെ മുസ്‌ലിം വ്യാപാരികളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ കഴിഞ്ഞയാഴ്ച പ്രതിഷേധിക്കുകയും മെമ്മോറാണ്ടം നല്‍കുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ക്ഷേത്രപരിസരത്ത് പോലിസ് നിലയുറപ്പിച്ചിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയ്യാറായില്ല. അഹിന്ദുക്കള്‍ക്ക് ക്ഷേത്രപരിസരങ്ങളിലും മതപരമായ മേളകളിലും തങ്ങളുടെ കച്ചവടം നടത്താന്‍ കഴിയില്ലെന്ന് കര്‍ണാടക നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി പ്രഖ്യാപിച്ചിരുന്നു.

അന്നുമുതല്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ എല്ലാ മതസ്ഥലങ്ങളില്‍ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്. പഴക്കട അടിച്ചുതകര്‍ത്തതിനെ അപലപിച്ച് പലരും രംഗത്തുവന്നിരുന്നു. മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് വ്യാപാരിക്ക് ധനസഹായം നല്‍കിയത്.

Next Story

RELATED STORIES

Share it