Sub Lead

അമ്മയുടെ മുന്നിലിട്ട് പ്രായപൂര്‍ത്തിയാവാത്ത മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ പിടിയില്‍

നര്‍ത്തകിയായ മകളുമായി സ്‌റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് ഇരുവരും അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ മര്‍ദ്ദിച്ചു ഫോണും പണവും കവരുകയും ചെയ്തു.

അമ്മയുടെ മുന്നിലിട്ട് പ്രായപൂര്‍ത്തിയാവാത്ത മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ പിടിയില്‍
X

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി.ഝാര്‍ഖണ്ഡിലെ ദിയോഗറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കേസില്‍ രണ്ട് പേര്‍ പോലിസ് പിടിയിലായിട്ടുണ്ട്.

നര്‍ത്തകിയായ മകളുമായി സ്‌റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് ഇരുവരും അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ മര്‍ദ്ദിച്ചു ഫോണും പണവും കവരുകയും ചെയ്തു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്നും പോലിസ് അറിയിച്ചു.സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരും വ്യക്തമാക്കി.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ദിയോഗര്‍ പോലിസ് സൂപ്രണ്ട് ശരത് ചന്ദ്ര ജാട്ട് പറഞ്ഞു.

യുവതിയും അമ്മയും മധുപൂര്‍ ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് പ്രതികളായ യുവാക്കള്‍ ബൈക്കില്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണിലൂടെ പോലിസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളിലൊരാള്‍ അത് തട്ടിയെടുക്കുകയും 5000 രൂപയുണ്ടായിരുന്ന ബാഗ് കവര്‍ന്നെടുക്കുകയും ചെയ്തുവെന്ന് ഇരയുടെ അമ്മ പറയുന്നു.

അതിനിടെ, അതുവഴിയെത്തിയ പോലിസ് പട്രോളിംഗ് വാനിനെ സമീപിച്ച് സഹായംതേടുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന്, പോലിസ് ഉടന്‍ നടപടിയെടുക്കുകയും അതിജീവിതയുടെ വൈദ്യപരിശോധന നടത്തുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമായി തെരച്ചില്‍ നടത്തുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ എസ്പി പറഞ്ഞു. ബലാത്സംഗത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് വ്യക്തത വന്നാലുടന്‍ പോക്‌സോ വകുപ്പ് കൂടി ചുമത്തുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it