Sub Lead

എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കണ്ണൂരില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്

എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കണ്ണൂരില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്
X

കണ്ണൂര്‍: എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ക്ലാസ് മുറിയില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്. പെരുന്തട്ടയിലെ എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന കണ്ണൂര്‍ ആലപ്പടമ്പ് ചൂരല്‍ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനെ(50)യാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം.

അധ്യാപകനായിരുന്ന ഗോവിന്ദന്‍ 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവില്‍ അഞ്ചുവിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സംഭവത്തില്‍ 2014 ഫെബ്രുവരിയില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

ലൈംഗികാതിക്രമം നടന്നവിവരം അറിഞ്ഞിട്ടും പോലിസില്‍ അറിയിക്കാത്തതിന് സ്‌കൂളിലെ പ്രധാനാധ്യപികയെയും മറ്റൊരു അധ്യാപികയെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ഇരുവരെയും കോടതി വെറുതെവിട്ടു.

അഞ്ചുവിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ അഞ്ചുകേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒരു കേസില്‍ പരാതിക്കാരുമായി പ്രതി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മറ്റുനാല് കേസുകള്‍ കോടതി പരിഗണിക്കുകയും പല വകുപ്പുകളിലായി പ്രതിയെ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയുമായിരുന്നു.

പെരിങ്ങോം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന പി ബി സജീവ്, സുഷീര്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി. വിചാരണയ്ക്കിടെ കേസിലെ സാക്ഷിയായ സ്‌കൂളിലെ ഒരു അധ്യാപിക കൂറുമാറുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it