Sub Lead

''ആര്‍എസ്എസിനിടയിലെ പാലമായി പ്രവര്‍ത്തിക്കുന്നവരെ തൂത്തെറിയണം''; കെ സി വേണുഗോപാലിനും മുല്ലപ്പള്ളിക്കുമെതിരേ 'സമസ്ത' മുഖപത്രം

കേരളത്തില്‍ വേരുകള്‍ ഇല്ലാത്ത ഒരു നേതാവിന്, രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ സമര്‍ഥമായി തടയുവാന്‍ കഴിയുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ആര്‍എസ്എസിനിടയിലെ പാലമായി പ്രവര്‍ത്തിക്കുന്നവരെ തൂത്തെറിയണം; കെ സി വേണുഗോപാലിനും മുല്ലപ്പള്ളിക്കുമെതിരേ സമസ്ത മുഖപത്രം
X

കോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം 'സുപ്രഭാതം'. കോണ്‍ഗ്രസിനും ആര്‍എസ്എസിനും ഇടക്കുള്ള പാലമായി പ്രവര്‍ത്തിക്കുന്ന, കൊമ്പുള്ളവരെന്ന് ഭാവിക്കുന്ന, രാഹുല്‍ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെന്ന് നടിക്കുന്നവരേയും നേതൃസ്ഥാനങ്ങളില്‍ കയറിപ്പറ്റിയവരേയും തൂത്തെറിയാതെ കേരളത്തില്‍ കോണ്‍ഗ്രസ് ഇനി നിലംതൊടാന്‍ പോവുന്നില്ലെന്ന് 'സുപ്രഭാതം' എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍നിന്ന്? എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയുടെ ഉപജാപക സംഘത്തിലുള്ള പ്രധാനിയായ മലയാളിയെന്നാണ് കെ സി വേണുഗോപാലിനെ പേരെടുത്തു പറയാതെ വിമര്‍ശിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിനു ഭരണത്തുടര്‍ച്ചയുണ്ടായതിനു കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും അധികാരത്തിന്റെ സോപാനം സ്വപ്നം കണ്ടു ഒന്നിച്ച് ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ ഒരു സങ്കര സമുച്ചയമാണ് കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസെന്നും ഒരു നയമോ പരിപാടിയോ കേരളത്തിലെ ഈ പാര്‍ട്ടിക്കില്ലെന്നും പറയുന്നുണ്ട്.

വടക്കന്‍ കേരളത്തില്‍നിന്നു ഡല്‍ഹിയില്‍ ചേക്കേറിയ, രാഹുല്‍ ഗാന്ധിയുടെ തൊട്ടരികെ എപ്പോഴും സ്ഥാനമുറപ്പിക്കാന്‍ തത്രപ്പെടുന്ന, കേരളത്തില്‍ വേരുകള്‍ ഇല്ലാത്ത ഒരു നേതാവിന്, രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ സമര്‍ഥമായി തടയുവാന്‍ കഴിയുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടക, ഗോവയടക്കമുള്ള പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്നതില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ പരിഹരിക്കാനും നിരീക്ഷകനായും രാഹുല്‍ ഗാന്ധി അയച്ചത് മലയാളിയായ ഈ നേതാവിനെയായിരുന്നു. ഫലമോ രണ്ട് സംസ്ഥാനങ്ങളിലും തളികയിലെന്നവണ്ണം ബിജെപിക്ക് ഭരണം വച്ചുനീട്ടുന്നതില്‍ വലിയ സംഭാവനകളാണ് ഈ കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായത്. ശശി തരൂര്‍, വിഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരെപ്പോലുള്ള, ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകള്‍ക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കള്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വരുന്നില്ലെങ്കില്‍ ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍ നിന്ന്? എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

സിഎഎ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അതേപറ്റി ക, മ എന്നുപോലും ഉരിയാടാത്ത പല കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരില്‍ പ്രധാനിയുമായിരുന്നു. കെപിസിസി ആസ്ഥാനത്തിനു അരികെയുള്ള നേമത്ത് തികഞ്ഞ മതേതര ജനാധിപത്യ വാദിയായ, എല്ലാ അര്‍ഥത്തിലും കെ കരുണാകരന്റെ പിന്‍ഗാമിയായ കെ മുരളീധരന്‍ മല്‍സരിച്ചപ്പോള്‍ അങ്ങോട്ടൊന്ന് എത്തിനോക്കാന്‍ പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറായില്ല. ഇത്തരം കെപിസിസി പ്രസിഡന്റുമാരുണ്ടാവുമ്പോള്‍ എങ്ങനെയാണ് യുഡിഎഫ് ജയിച്ചുകയറുക. എല്ലാ മണ്ഡലങ്ങളും നോക്കാന്‍ ഉണ്ടാവുമ്പോള്‍ താന്‍ എങ്ങനെ മല്‍സരിക്കുമെന്ന് ചോദിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്ത് പോവാതിരുന്നത്, തന്നെ ക്ഷണിക്കാത്തതിനാലാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പരിഭവം. നേമത്ത് എന്താ കെ മുരളീധരന്റെ മക്കളുടെ വിവാഹം നടക്കുകയായിരുന്നോ ക്ഷണിക്കാന്‍. നേമം മണ്ഡലത്തില്‍ പ്രചാരണത്തില്‍ എത്തുന്നതില്‍നിന്നു രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തടഞ്ഞുനിര്‍ത്തുന്നതില്‍ ഈ രണ്ട് നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും 'സുപ്രഭാതം' പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഈ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം ഈ തിരഞ്ഞെടുപ്പില്‍ നിന്നെങ്കില്‍, ന്യൂനപക്ഷ പിന്തുണയും അവര്‍ക്ക് കിട്ടിയെങ്കില്‍ അതാണ് ശരിയായ മതനിരപേക്ഷ ജനാധിപത്യമെന്ന് സമസ്ത മുഖപത്രം അടിവരയിടുന്നു.

'Samastha' front page 'Suprabhaatham' against KC Venugopal and Mullappally

Next Story

RELATED STORIES

Share it