Sub Lead

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളിക്ക് നേരേ ഹിന്ദുത്വരുടെ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി

എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പോലിസ് പറഞ്ഞു.

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളിക്ക് നേരേ ഹിന്ദുത്വരുടെ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി
X

ചണ്ഡീഗഢ്: ഹരിയാനയിലെ റോഹ്തക്കില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരേ ഹിന്ദുത്വരുടെ അതിക്രമം. പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചാണ് വ്യാഴാഴ്ച ഇന്ദിരാ കോളനിയിലെ പള്ളിയിലേക്ക് ഒരുസംഘം ഹിന്ദുത്വര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയത്. വിവിധ ഹിന്ദുത്വ സംഘടനകളില്‍നിന്നുള്ള വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇവിടേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഒടുവില്‍ പോലിസ് എത്തിയാണ് ഇവരെ തടഞ്ഞത്. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള കരുനീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പോലിസ് പറഞ്ഞു. മറ്റേതൊരു ആരാധനാലയത്തെയും പോലെ ഭക്തിയോടെയാണ് ആളുകള്‍ ഇവിടെയെത്തുന്നത്. ഞങ്ങള്‍ ആരെയും ഇവിടെ വരാന്‍ നിര്‍ബന്ധിച്ചിട്ടില്ല- ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇവിടെ പോലിസ് വന്ന് അന്വേഷിച്ചിരുന്നു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള രേഖകള്‍ ഇതുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടും പോലിസ് സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ചര്‍ച്ചില്‍ മതപരിവര്‍ത്തനം നടക്കുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ മനോജ് കുമാറും സ്ഥിരീകരിച്ചു. ഇവിടെ ഇങ്ങനെ പ്രതിഷേധം നടക്കുന്നുവെന്ന് അറിഞ്ഞ് പോലിസെത്തി. അന്വേഷണവും നടത്തി. മതപരിവര്‍ത്തനം നടന്നതായി കണ്ടെത്താനായില്ല. ആറ് വര്‍ഷത്തോളമായി ആളുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നുണ്ട്.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലിസുകാരെ പള്ളിയില്‍ വിന്യസിച്ചിട്ടുണ്ട്. അനുമതി ലഭിക്കാതെ ആള്‍ക്കൂട്ടം ഇവിടെയെത്തി. പിന്നീട് അവര്‍ പിരിഞ്ഞുപോയി. ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ചും മറ്റുമായി മുസ്‌ലിം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കുമെതിരേ ഹിന്ദുത്വര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it