Sub Lead

രണ്ട് കോടിയുടെ വരുമാനം സമ്മാനിച്ച് റസ്റ്റ്ഹൗസുകള്‍; ജീവനക്കാരെ അനുമോദിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഏഴ് മാസം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 173 വിശ്രമമന്ദിരങ്ങളില്‍ നിന്ന് രണ്ട് കോടിയുടെ വരുമാനം സര്‍ക്കാരിന് കിട്ടി.

രണ്ട് കോടിയുടെ വരുമാനം സമ്മാനിച്ച് റസ്റ്റ്ഹൗസുകള്‍; ജീവനക്കാരെ അനുമോദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
X

ഒറ്റപ്പാലം പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ ജീവനക്കാരോടൊപ്പം മന്ത്രി മുഹമ്മദ് റിയാസ്‌

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിശ്രമ മന്ദിരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താമസിക്കാനായി വിട്ടുകൊടുത്ത സര്‍ക്കാര്‍ തീരുമാനം വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പിന്റെ തീരുമാനം വിജയിപ്പിക്കാന്‍ കൂടെ നിന്ന താഴെ തട്ടിലുള്ള ജീവനക്കാരെ വരെ അനുമോദിക്കാനും പൊതുമരാമത്ത് മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് മറന്നില്ല. ഇന്നലെ രാവിലെ ഏഴരയോടെ യാത്രാമധ്യേ ഒറ്റപ്പാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസിലെത്തിയ മന്ത്രി വിശ്രമ മന്ദിരത്തിലെ സേവനങ്ങളിലും ശുചിത്വത്തിലും മതിപ്പ് രേഖപ്പെടുത്തുകയും ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

റസ്റ്റ് ഹൗസ് ജീവനക്കാര്‍ തയ്യാറാക്കിയ പ്രഭാത ഭക്ഷണവും കഴിച്ചാണ് രണ്ടര മണിക്കൂറിന് ശേഷം മന്ത്രി യാത്ര തുടര്‍ന്നത്. ചിരട്ട പുട്ടും, മുട്ടയും, ലെമണ്‍ ടീയുമാണ് മന്ത്രിക്ക് ഇഷ്ട ഭക്ഷണമായി സുരേഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ ഒരുക്കി നല്‍കിയത്.

അതിഥികള്‍ക്ക് ഏറ്റവും മികച്ച സേവനം ഒരുക്കാന്‍ ജീവനക്കാര്‍ മത്സരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ്ഹൗസുകളില്‍ വഴിയാത്രക്കാര്‍ക്കായി കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും ലക്ഷങ്ങള്‍ ചിലവിട്ട് ഒറ്റപ്പാലം, ഷൊര്‍ണൂര്‍ അടക്കം എല്ലാ വിശ്രമ മന്ദിരങ്ങളിലും നവീകരണം ത്വരിതഗതിയിലാണെന്നും മന്ത്രി പറഞ്ഞു.

പുതിയ കിടക്കകള്‍, കട്ടിലുകള്‍, കസേരകള്‍, മേശകള്‍ മുതലായവ റസ്റ്റ്ഹൗസുകള്‍ക്ക് പുതു മോഡി സമ്മാനിക്കും. റസ്റ്റ്ഹൗസുകളില്‍ കാന്റീന്‍ സൗകര്യം വേഗത്തില്‍ ഏര്‍പ്പെടുത്തും. ഏഴ് മാസം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 173 വിശ്രമമന്ദിരങ്ങളില്‍ നിന്ന് രണ്ട് കോടിയുടെ വരുമാനം സര്‍ക്കാരിന് കിട്ടി.

പൊതുമരാമത്ത് വകുപ്പിന്റെ സേവനം സ്വീകരിച്ചവര്‍ നല്ല വാക്കുകളിലൂടെ അവരുടെ അനുഭവം പങ്കിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

ഇവയെല്ലാം പരിശോധിച്ച് വിശ്രമ മന്ദിരങ്ങളെ കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it