Sub Lead

യുഎപിഎ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ റദ്ദാക്കുക; കാംപയിനുമായി മനുഷ്യാവകാശ കൂട്ടായ്മ

യുഎപിഎ, അഫ്‌സ്പ, പിഎസ്എ, രാജ്യദ്രോഹ നിയമം, പിഎംഎല്‍എ, എന്‍എസ്എ തുടങ്ങിയ എല്ലാ അടിച്ചമര്‍ത്തല്‍ നിയമങ്ങളും റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് എംയുആര്‍എല്‍ വൈസ് ചെയര്‍പേഴ്‌സന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു.

യുഎപിഎ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ റദ്ദാക്കുക; കാംപയിനുമായി മനുഷ്യാവകാശ കൂട്ടായ്മ
X

ചെന്നൈ: യുഎപിഎ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് മനുഷ്യാവകാശ കൂട്ടായ്മ പ്രചാരണ കാംപയിന്‍ നടത്തുന്നു. ഇത്തരം കരിനിയമങ്ങള്‍ക്കെതിരേ പൊതുജനാഭിപ്രായം സ്വരൂപിക്കാനായി മനുഷ്യാവകാശ പ്രവര്‍ത്തകരെയും സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി രൂപീകരിച്ച മൂവ്‌മെന്റ് എഗെന്‍സ്റ്റ് യുഎപിഎ ആന്റ് അദര്‍ റെപ്രസ്സീവ് ലോസ് (എംയുആര്‍എല്‍) ന്റെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നത്. എല്ലാ അടിച്ചമര്‍ത്തല്‍ നിയമങ്ങളും റദ്ദാക്കുന്നതിന് ഒരുമിച്ച് പോരാടാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും കൂട്ടായ്മ ചെന്നൈയില്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു.


നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ യുഎപിഎ കേസുകളിലെ ശിക്ഷാ നിരക്ക് കുറയുന്നുവെന്നാണ്. 2020ലെ റിപോര്‍ട്ട് പ്രകാരം 21.1 ശതമാനമാണ് ശിക്ഷാ നിരക്ക്. അതേസമയം, 2019ല്‍ യുഎപിഎ കേസുകളുടെ ശിക്ഷാ നിരക്ക് 29.2 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ല്‍ 796 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019 വരെ 4,071 കേസുകളിലെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. 10 കേസുകളില്‍ പുനരന്വേഷണം നടക്കുകയാണ്. ആകെ 4,827 കേസുകളില്‍ ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നും എന്‍സിആര്‍ബി റിപോര്‍ട്ട് വ്യക്തമാക്കുന്നു. യുഎഇഎ, അഫ്‌സ്പ, എന്‍ഐഎ ആക്ട്, എന്‍എസ്എ, രാജ്യദ്രോഹ നിയമം എന്നിവയെക്കുറിച്ച് ശനിയാഴ്ച നടന്ന സെമിനാറില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും വിശദമായി ചര്‍ച്ച ചെയ്തു.

യുഎപിഎ, അഫ്‌സ്പ, പിഎസ്എ, രാജ്യദ്രോഹ നിയമം, പിഎംഎല്‍എ, എന്‍എസ്എ തുടങ്ങിയ എല്ലാ അടിച്ചമര്‍ത്തല്‍ നിയമങ്ങളും റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് എംയുആര്‍എല്‍ വൈസ് ചെയര്‍പേഴ്‌സന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ഈ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന ആളുകളില്‍ വളരെക്കുറച്ച് പേരെ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഈ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ ജനങ്ങള്‍ക്കെതിരാണ്, രാജ്യത്തിനെതിരാണ്, ഭരണഘടനയ്‌ക്കെതിരാണ്. ഇപ്പോള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഈ അടിച്ചമര്‍ത്തല്‍ നിയമങ്ങളുടെ ഇരകളായി മാറുന്നത്.

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ തുടങ്ങിയവരെല്ലാം ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ താല്‍പര്യാര്‍ഥം, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. അവരുടെ പ്രത്യയശാസ്ത്രവും തന്ത്രവും വ്യത്യസ്തമാണ്. എന്നാല്‍, ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചുകൊണ്ട് നമുക്ക് ഫലം കൈവരിക്കാനാവുമെന്ന് ഇതിനര്‍ഥമില്ല. എല്ലാ ഭിന്നതകളും മറന്ന് നമ്മള്‍ ഒന്നിച്ചുനില്‍ക്കുകയും ഇന്നത്തെ ബിജെപി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുകയും വേണം- അദ്ദേഹം പറഞ്ഞു. 'ഭരണഘടനയ്‌ക്കെതിരായ കടുത്ത നിയമങ്ങള്‍ക്കെതിരേ പോരാടിക്കൊണ്ട് ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്'- നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (NCHRO) ചെയര്‍പേഴ്‌സന്‍ പ്രൊഫ. മാര്‍ക്‌സ് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ അവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കുന്നതാണെന്ന് പഞ്ചാബില്‍നിന്നുള്ള കര്‍ഷക നേതാവായ സിങ് ജുജ് അഭിപ്രായപ്പെട്ടു. ഈ നിയമങ്ങള്‍ പ്രകാരം കള്ളക്കേസുകളില്‍ അവരെ അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഭീഷണി, അന്വേഷണ ഏജന്‍സിക്ക് രണ്ട് അധികാരങ്ങളും നല്‍കപ്പെടുന്നു എന്നതാണെന്ന് എംയുആര്‍എല്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വ.കെ പി മുഹമ്മദ് ഷരീഫ് അഭിപ്രായപ്പെട്ടു. അത് ആത്യന്തികമായി ആഴത്തിലുള്ള ദുരുപയോഗത്തിലേക്ക് നയിക്കുന്നു. കാരണം ഇന്ത്യയില്‍ ഞങ്ങള്‍ ഇപ്പോള്‍ ഇതിന് സാക്ഷ്യം വഹിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

യുഎപിഎ നിയമപ്രകാരം ജനങ്ങളുടെ ശബ്ദമുയര്‍ത്തുകയും അവകാശങ്ങള്‍ക്കായി എഴുതുകയും ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുകയാണെന്ന് ഡല്‍ഹിയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ആശിഷ് ഗുപ്ത പറഞ്ഞു. എതിരാളികളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ വ്യാജകേസുകളുണ്ടാക്കി സര്‍ക്കാര്‍ അവരെ ജയിലിലടച്ചതിന് ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഭീമാ കൊറേഗാവ്, സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍. ബഹുജന പ്രസ്ഥാനങ്ങളിലൂടെ മാത്രമേ ഈ കറുത്ത നിയമങ്ങളെല്ലാം നീക്കം ചെയ്യാന്‍ കഴിയൂ.

അത്തരം എല്ലാ നിയമങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎപിഎ പ്രകാരം കുറ്റം ആരോപിച്ച് ഒരു വ്യക്തിയെ അറസ്റ്റുചെയ്യാന്‍ കഴിയും. ഈ നിയമങ്ങളുടെ അപകടകരമായ ആഴത്തെക്കുറിച്ച് നമ്മുടെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പോലും അറിയില്ല എന്നതാണ് സങ്കടകരമായ ഭാഗം- എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഭവാനി ബി മോഹന്‍ പറഞ്ഞു. അഫ്‌സ്പ പ്രകാരം അര്‍ധസൈനിക സേനകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ വിവേചനരഹിതമായി ലംഘിക്കുന്ന നിരവധി അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അസമില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തക പല്ലബി ഘോഷ് പറഞ്ഞു. ഈ നിയമം വടക്ക് കിഴക്കന്‍ പ്രവിശ്യകളിലെ ജനങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം ഇറോം ശര്‍മിള നിരാഹാര സമരം നടത്തി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. വടക്കുകിഴക്കന്‍ മേഖലകളില്‍നിന്ന് കരിനിയമമായ അഫ്‌സ്പ നീക്കം ചെയ്യണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്തി സര്‍ക്കാര്‍ വിരുദ്ധരെ ലക്ഷ്യമിടുന്നുവെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ സന്ദീപ് നിമേഷ് പറഞ്ഞത്. ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുന്‍പന്തിയിലാണ്. ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള മാര്‍ഗമായി രാജ്യദ്രോഹ കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it