Sub Lead

പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു
X

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച 'കണ്ണും കരളും' ആണ് ആദ്യ മലയാള സിനിമ. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ്. ഓപോള്‍, ചട്ടക്കാരി, അരനാഴിക നേരം, ഓടയില്‍ നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, കരകാണാക്കടല്‍, പണി തീരാത്ത വീട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തു.

അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പാലക്കാട് സുബ്രഹ്മണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി 1931ല്‍ സേതുമാധവന്‍ ജനിച്ചു. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.

സംവിധായകന്‍ കെ രാംനാഥിന്റെ സഹായിയായാണ് സിനിമയിലെത്തിയത്. എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സഹസംവിധായകനായി. 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആദ്യ മലയാള ചിത്രം മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച ജ്ഞാനസുന്ദരിയാണ്. 1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്.

Next Story

RELATED STORIES

Share it