Sub Lead

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ്: 8,01,382 രൂപ പിഴ ഈടാക്കി

സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വച്ച കാലയളവില്‍ വാങ്ങിയ സാധനങ്ങളുടെ കമ്പോളവിള ഇനത്തില്‍ തുക ഈടാക്കിയത്.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ്: 8,01,382 രൂപ പിഴ ഈടാക്കി
X

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വച്ച കാലയളവില്‍ വാങ്ങിയ സാധനങ്ങളുടെ കമ്പോളവിള ഇനത്തില്‍ തുക ഈടാക്കിയത്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്താവുന്നവരുടെ പരിധി നിശ്ചയിച്ചിരിക്കുന്നത് 1,54,80,040 ആണ്. അന്തിമ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പിഴ ഈടാക്കിയത്. സ്വമേധയാ സറണ്ടര്‍ ചെയ്തതിനു പുറമെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായ റേഷന്‍ കാര്‍ഡുകള്‍ വകുപ്പുതല അന്വേഷണത്തിലൂടെ പൊതുവിഭാഗത്തിലേക്ക് മാറ്റി. വിവിധ വകുപ്പുകളില്‍ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിങ് നടത്തി അനര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നുണ്ട്. ഇതുവരെ 3,16,960 കുടുംബങ്ങളെ ഈ രീതിയില്‍ ഒഴിവാക്കുകയും പകരം കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

കൂടുതല്‍ അനര്‍ഹരെ കണ്ടെത്തുന്നതിന് മൂന്ന് മാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ പട്ടിക എടുത്ത് ഫീല്‍ഡ്തല പരിശോധന നടത്തുന്നുണ്ട്. ഇതുവഴി 26,389 കുടുംബങ്ങള്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. വസ്തുതകള്‍ മറച്ച് വച്ച് മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇത്തരത്തില്‍ നടത്തിയ പരിശോധനകളിലാണ് 8,01,382 രൂപ വസ്തുതകള്‍ മനപൂര്‍വ്വം മറച്ചുവച്ച് ബോധപൂര്‍വ്വം ആനുകൂല്യം തട്ടിയെടുത്ത കാര്‍ഡുടമകളില്‍ നിന്നും ഈടാക്കിയത്. പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it