Sub Lead

നാടന്‍ തോക്കുകളുമായി മൂന്ന് പേര്‍ പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍

നാടന്‍ തോക്കുകളുമായി മൂന്ന് പേര്‍ പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍
X

പെരിന്തല്‍മണ്ണ: അനധികൃതമായി നാടന്‍ തോക്കുകളും തെരകളുമായി മൂന്ന് പേര്‍ പിടിയില്‍. ചെറുകര സ്വദേശി കളായ കരിമ്പനക്കല്‍ പറമ്പില്‍ അരുണ്‍(30), പട്ടുക്കുത്ത് സുരേഷ്‌കുമാര്‍ (41), കാവുംപുറത്ത് റോസ് (34) എന്നിവരാണ് പോലിസ് പിടിയിലായത്. തോക്ക്‌കൈവശം വച്ച് നായാട്ട് നടത്തുന്നതായി മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ സി കെ നൗഷാദ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘം ഒരാഴ്ചയോളം നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൂന്ന് വീടുകളിലായി അനധികൃതമായി സൂക്ഷിച്ച മൂന്ന് നാടന്‍ തോക്കുകളും തെരകളും പെല്ലറ്റുകളും കണ്ടെടുത്തു.

ജില്ലയില്‍ അനധികൃതമായി നാടന്‍തോക്കുകള്‍ കൈവശം വയ്ക്കുകയും മതിയായ പരിജ്ഞാനമില്ലാതെ അതുപയോഗിച്ച് നായാട്ട് നടത്തുന്നതിനിടയില്‍ ആളുകള്‍ക്ക് വെടിയേറ്റ് പരിക്കേറ്റ് മരണപ്പെടുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് ഇത്തരത്തില്‍ അനധികൃതമായി നാടന്‍ തോക്ക് കൈവശം വച്ച് ഉപയോഗിക്കുന്ന നായാട്ടുസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. നായാട്ടിന് ഉപയോഗിക്കുന്നതിനായി പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തവയെന്നും മൂന്ന് തോക്കുകളും വീടുകളില്‍ പാര്‍ട്‌സുകളാക്കി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നുവെന്നും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ സിഐ, എസ്‌ഐ, എന്നിവരും പ്രൊബേഷന്‍ എസ്‌ഐമാരായ എസ് ഷൈലേഷ്, സജേഷ് ജോസ്, എഎസ്‌ഐ വിശ്വംഭരന്‍, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it