Sub Lead

എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരു 'ഗൂര്‍ഖ'യേയും പുറത്താക്കില്ല: അമിത് ഷാ

പശ്ചിമ ബംഗാളിലെ ബിജെപി സഖ്യകക്ഷിയായിരുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു. ഇതിനിടേയാണ് ഗൂര്‍ഖകളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള അമിത് ഷായുടെ പ്രഖ്യാപനം.

എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരു ഗൂര്‍ഖയേയും പുറത്താക്കില്ല: അമിത് ഷാ
X

കോല്‍കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കിയാല്‍ ഒരു ഗൂര്‍ഖയേയും പുറത്താക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ കലിംപോങില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്‍ആര്‍സി നടപ്പാക്കിയാല്‍ ഗൂര്‍ഖകളെ പുറത്താക്കുമെന്ന തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, എന്‍ആര്‍സി ഇതുവരെ നടപ്പാക്കിയിട്ടില്ല. നടപ്പാക്കുന്ന ഘട്ടത്തില്‍ ഒരു ഗൂര്‍ഖയേയും പുറത്താക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്'. അമിത് ഷാ പറഞ്ഞു.

കലിംപോങ് മേഖല വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്നു. 1986ല്‍ സിപിഎം ഇവിടുത്തെ ജനങ്ങള്‍ക്കെതിരേ തിരിഞ്ഞു. 1200 ഗൂര്‍ഖകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ബിജെപി സര്‍ക്കാറിനെ അധികാരത്തിലേറ്റു. ഞങ്ങള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കുറ്റക്കാരെ ജയിലിലടക്കും. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളിലെ ബിജെപി സഖ്യകക്ഷിയായിരുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു. ഇതിനിടേയാണ് ഗൂര്‍ഖകളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള അമിത് ഷായുടെ പ്രഖ്യാപനം. ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ ബിമല്‍ ഗുരുംഗ് ആണ് അറിയിച്ചത്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുംഗ് പറഞ്ഞു. ഇനി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയ നേതാവാണ് മമതയെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയോടൊപ്പം നിന്ന് ബിജെപിയെ തോല്‍പ്പിക്കുമെന്നും ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് പറഞ്ഞു. സ്വതന്ത്ര ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന പാര്‍ട്ടിയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. ബംഗാള്‍ നിയമസഭയില്‍ നിലവില്‍ പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരുണ്ട്.

Next Story

RELATED STORIES

Share it