Sub Lead

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് സുപ്രിംകോടതി അവസാനിപ്പിക്കുന്നു; നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം

ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടല്‍ക്കൊലക്കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് സുപ്രിംകോടതി അവസാനിപ്പിക്കുന്നു; നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് സുപ്രിംകോടതി അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടല്‍ക്കൊലക്കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാം.

കോടതി തീരുമാനമനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെയുള്ള നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെ നാവികര്‍ക്കെതിരായ കേസിന്റെ നടപടികള്‍ അവസാനിപ്പാക്കാമെന്ന് സുപ്രിംകോടതി നിലപാടെടുക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്താമെന്നും കോടതി പറഞ്ഞു.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ നിയമനടപടികളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്. വെടിയേറ്റു മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമക്കുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളടക്കം നിര്‍ത്തിവയ്ക്കാനാവശ്യപ്പെടുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ ബോധിപ്പിച്ചിരുന്നത്. നഷ്ടപരിഹാരം ഉറപ്പുവരുത്തിയാല്‍ നടപടികള്‍ അവസാനിപ്പിക്കുന്നതിന് തങ്ങളും എതിരല്ലെന്ന് കേരള സര്‍ക്കാരും പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇറ്റലി സര്‍ക്കാര്‍ കൈമാറിയ 10 കോടിരൂപ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കെട്ടിവച്ചു.

സുപ്രിംകോടതി രജിസ്ട്രിയുടെ യൂക്കോ ബാങ്ക് അക്കൗണ്ടിലാണ് തുക കെട്ടിവച്ചത്. മുഴുവന്‍ നഷ്ടപരിഹാരത്തുകയും കെട്ടിവച്ച സാഹചര്യത്തില്‍ കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. ഇറ്റാലിയന്‍ സൈനികരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് മല്‍സ്യബന്ധന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും വെടിവയ്പ്പില്‍ തകര്‍ന്ന ബോട്ടിന്റെ ഉടമയ്ക്ക് രണ്ട് കോടിയും നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മുഴുവന്‍ നഷ്ടപരിഹാരത്തുകയും കെട്ടിവയ്ക്കാതെ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കില്ലെന്ന് സുപ്രിംകോടതിയും നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇറ്റലി നഷ്ടപരിഹാരം കൈമാറിയത്. 2012 ഫെബ്രുവരി 15നാണ് മല്‍സ്യബന്ധനം കഴിഞ്ഞ് നീണ്ടകരയിലേക്ക് മടങ്ങുകയായിരുന്ന സെന്റ് ആന്റണി ബോട്ടിലെ രണ്ടു തൊഴിലാളികളായ കൊല്ലം മുദാക്കര സെലസ്റ്റിനും കന്യാകുമാരിയിലെ അജീഷ് പിങ്കിയും 'എന്റിക്ക ലെക്‌സി' കപ്പലില്‍നിന്നുള്ള വെടിയേറ്റ് തല്‍ക്ഷണം മരിച്ചത്. കപ്പലിലെ ഇറ്റാലിയന്‍ മറീനുകളായ ലാത്തോറെ മാസി മിലിയാനോ, സാല്‍വതോറെ ജിറോണ്‍ എന്നിവരാണ് വെടിവച്ചത്. സിംഗപൂരില്‍നിന്നു ആഫ്രിക്കന്‍ തുറമുഖമായ ജിബൂട്ടിയിലേക്കുള്ള യാത്രയില്‍ ശ്രീലങ്കയിലെ ഗാലെയില്‍നിന്നാണ് ഈ സൈനികര്‍ കപ്പലില്‍ കയറിയത്.

Next Story

RELATED STORIES

Share it