Sub Lead

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു; രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു; രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു
X

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ അടച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. രാത്രി ഒമ്പതു മണിയോടെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ നാലു ഷട്ടറുകള്‍ ആണ് തുറന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്റില്‍ 1600 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് വീണ്ടും തമിഴ്‌നാട് അറിയിച്ചു. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ജലനിരപ്പ് ഉയര്‍ത്തുക. അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടതില്‍ തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം. കേന്ദ്രജലകമ്മീഷനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കും പരാതി നല്‍കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കൃത്യമായ മുന്നറിയിപ്പില്ലാതെ ഇന്ന് പുലര്‍ച്ചെ വെള്ളം തുറന്ന് വിട്ടതോടെ പെരിയാറിന്റെ തീരത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നത് വിട്ടത് കാരണം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേരളത്തിനായില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധമറിയിക്കാനുള്ള തീരുമാനം.

ഈ സീസണില്‍ ഇന്നാണ് ഏറ്റവും കൂടുതല്‍ വെള്ളം തമിഴ്‌നാട് തുറന്നു വിട്ടത്. പത്തു മണിക്കൂറിലധികം ജലനിരപ്പ് 142 അടിക്കു മുകളില്‍ നിര്‍ത്താന്‍ തമിഴ്‌നാടിനു കഴിഞ്ഞു. അണക്കെട്ടിലേക്കുളള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ പന്ത്രണ്ടു മണി മുതല്‍ ഷട്ടറുകള്‍ ഓരോന്നായി അടക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും ഇപ്പോള്‍ നാല് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it