Sub Lead

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായ യുവാവിന്റെ മാതാവ് ജീവനൊടുക്കി

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായ യുവാവിന്റെ മാതാവ് ജീവനൊടുക്കി
X

കോഴിക്കോട്: എലത്തൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ അറസ്റ്റിലായ സുബിന്റ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട്ടേരി സ്വദേശി ജലജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനമെന്ന് പോലിസ് പറയുന്നു. കേസില്‍ നേരത്തെ പിടിയിലായ അബ്ദുള്‍ നാസറിന്റെ കൂട്ടാളിയെന്ന് കണ്ടെത്തിയാണ് സുബിനെ പോലിസ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് കേസില്‍ 22കാരനായ സുബിനും 38കാരനായ സിറാജും അറസ്റ്റിലായത്. സുബിനെതിരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചെന്നതാണ് സിറാജിനെതിരായ കുറ്റം. സുബിനെ വീട്ടില്‍ നിന്നും സിറാജിനെ ഉള്ളിയേരി അങ്ങാടിയില്‍ നിന്നുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

പുറക്കാട്ടിരി പുതുക്കാട്ടില്‍കടവ് സ്വദേശിയായ പതിനഞ്ചുകാരി ബുധനാഴ്ചയാണ് വീട്ടില്‍ നിന്ന് ടി സി വാങ്ങാന്‍ നടക്കാവ് സ്‌കൂളിലേക്കിറങ്ങുന്നത്. ബസ് വൈകിയെന്നും ഉടനെത്തുമെന്നും പറഞ്ഞ് രാത്രി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ രാത്രി പത്തുമണി കഴിഞ്ഞിട്ടും കുട്ടിയെത്താഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി . ഇതിനിടെ, പെണ്‍കുട്ടി വിളിച്ച ഫോണ്‍ നമ്പര്‍ പുറക്കാട്ടേരിക്ക് സമീപമുളള അബ്ദുള്‍ നാസറിന്റെതെന്ന് മനസ്സിലായെന്നും പിന്നീടിയാളെ വിളിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ലെന്ന് വീട്ടുകാര്‍. മകളെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് വീട്ടുകാര്‍ നല്‍കിയ പരാതി.

പെണ്‍കുട്ടി വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകത്തിലാണുളളതെന്ന് മനസ്സിലാക്കിയത്. സംഭവ ദിവസം അബ്ദുള്‍ നാസറിന്റെ കാറിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കര്‍ണാടക പോലിസിന്റെ സഹായത്തോടെ അബ്ദുള്‍ നാസറിനെ പിടികൂടി കോഴിക്കോട്ടെത്തിച്ചു. പോലിസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ, ഇയാള്‍ കുട്ടിയെ ഉത്തരേന്ത്യയിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ചു. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങവേയാണ് പിടിയിലാവുന്നത്. ഇയാള്‍ കുട്ടിയെ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.

പെണ്‍കുട്ടിയെ ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. കുറച്ചു കാലമായി ഇയാള്‍ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും പൊലീസിന് വിവരമുണ്ട്. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നയാളാണ് നാസര്‍. പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി പെണ്‍വാണിഭ സംഘത്തിന് കൈമാറുന്നയാളാണ് നാസറെന്നും പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it