Sub Lead

സൈബര്‍ ആക്രമണം; ഷമിക്ക് പിന്തുണയുമായി വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും

'ഷമിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ തൊപ്പിയണിയുന്നവന്‍ ആരായാലും അവരുടെ ഹൃദയത്തില്‍ ഇന്ത്യ എന്നൊരു വികാരം മാത്രമേ ഉണ്ടാവൂ. ഇത് സൈബറിടത്തെ ആക്രമണവാസനയുള്ള ജനക്കൂട്ടത്തേക്കാള്‍ മുകളിലാണ്. അദ്ദേഹം ഒരു ജേതാവാണ്. ഷമിക്കൊപ്പം'എന്നാണ് വിരേന്ദര്‍ ട്വീറ്റ് ചെയ്തത്.

സൈബര്‍ ആക്രമണം; ഷമിക്ക് പിന്തുണയുമായി വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും
X

ദുബയ്: പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് മല്‍സരത്തിലെ നിരാശാജനകമായ തോല്‍വിക്കുപിന്നാലെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് കൂടുതല്‍ പേര്‍ മുന്നോട്ട് വന്നു. തന്റെ ദേശ സ്‌നേഹത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് സൈബര്‍ വെട്ടുകിളിക്കൂട്ടം ആക്രമണവുമായി മുന്നോട്ട് വന്നത്. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നത്.

ഷമിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നുവെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 'ഷമിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ തൊപ്പിയണിയുന്നവന്‍ ആരായാലും അവരുടെ ഹൃദയത്തില്‍ ഇന്ത്യ എന്നൊരു വികാരം മാത്രമേ ഉണ്ടാവൂ. ഇത് സൈബറിടത്തെ ആക്രമണവാസനയുള്ള ജനക്കൂട്ടത്തേക്കാള്‍ മുകളിലാണ്. അദ്ദേഹം ഒരു ജേതാവാണ്. ഷമിക്കൊപ്പം'എന്നാണ് വിരേന്ദര്‍ ട്വീറ്റ് ചെയ്തത്.

വ്യക്തിത്വമില്ലാത്തവരാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പ്രതികരണം.

മുമ്പ് കോലം കത്തിച്ചവരും കളിക്കാരുടെ വീടുകളിലേക്ക് കല്ലെറിഞ്ഞവരുമാണ് പുതിയ രൂപത്തില്‍. മുഖമില്ലാത്ത ഓണ്‍ലൈന്‍ പ്രൊഫൈലില്‍ നിന്നാണ് സൈബര്‍ ആക്രമണം. പ്രൊഫല്‍ ചിത്രം ഇടാന്‍ പോലും യോഗ്യതയില്ലാത്തവരാണ് ഇതിന് മുതിരുന്നതെന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

നേരത്തെ ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്തുവന്നിരുന്നു. ഷമിക്ക് പിന്തുണ നല്‍കേണ്ടത് ഇന്ത്യന്‍ ടീമിന്റെ കടമയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇര്‍ഫാന്‍ പത്താനും ഷമിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

ഇന്ത്യക്ക് വേണ്ടി താനും ഇന്ത്യ- പാക് മത്സരത്തിന്റെ ഭാഗമായിരുന്നെന്നും അന്നും തോറ്റിട്ടുണ്ടെന്നും, അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞിട്ടല്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാന്‍ ഇന്ത്യ പാക് പോരാട്ടത്തില്‍ കളിച്ചിട്ടുണ്ട്. തോറ്റ മത്സരങ്ങളുടെ ഭാഗവുമായിരുന്നു, പക്ഷേ അന്ന് എന്നോട് പാകിസ്താനിലേക്ക് പോകാന്‍ ഒരിക്കലും ആരും പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ടതുണ്ട്'. പത്താന്‍ ട്വീറ്റ് ചെയ്തു. അതേസമയം, ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തിയാണ് ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.




Next Story

RELATED STORIES

Share it