Sub Lead

'നരേന്ദ്ര മോദി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍'; മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142

മാധ്യമസ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍ (Press freedom predators) എന്ന പേരില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും പാക് പ്രധാനമന്ത്രി ഇമ്രാനും ഖാനും ഉള്‍പ്പെടെ 37 ലോക നേതാക്കള്‍ ഇടംപിടിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍; മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142
X

പാരിസ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍ എന്ന് വിശേഷിപ്പിച്ച് പാരിസ് ആസ്ഥാനമായുള്ള മാധ്യമ, അഭിപ്രായ സ്വാതന്ത്ര്യ സംഘടനയായ റിപ്പോര്‍ട്ടര്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്). മാധ്യമസ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍ (Press freedom predators) എന്ന പേരില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും പാക് പ്രധാനമന്ത്രി ഇമ്രാനും ഖാനും ഉള്‍പ്പെടെ 37 ലോക നേതാക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. 2016ല്‍ ആര്‍എസ്എഫ് 35 പേരുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമാണ് പുതിയ പട്ടിക. ഇന്ത്യയുടെ അയല്‍ക്കാരായ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, മ്യാന്മാര്‍ പട്ടാള ജനറല്‍ മിന്‍ ഓങ് ഹ്‌ളെയ്ങും ഈ നാണക്കേടിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മോദിയുള്‍പ്പെടെ പട്ടികയിലെ 17 പേര്‍ പുതുമുഖങ്ങളാണ്. വ്യാപക സെന്‍സര്‍ഷിപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, നിയമവിരുദ്ധ നടപടികള്‍, നേരിട്ടും അല്ലാതെയും മാധ്യമപ്രവര്‍ത്തകരെ മരണത്തിലേക്ക് തള്ളിവിടുന്ന നടപടികള്‍ എന്നിവയാണ് ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ 'സവിശേഷതകളായി' ആര്‍എസ്എഫ് അതിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മോദിയെ കടന്നാക്രമിക്കുന്നതാണ് ആര്‍എസ്എഫ് റിപോര്‍ട്ട്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142 ലെത്തിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2001 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ വാര്‍ത്തകളും വിവരങ്ങളും പൂര്‍ണമായി നിയന്ത്രിക്കുന്ന പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റിയ മോദി 2014 ല്‍ പ്രധാനമന്ത്രിയായ ശേഷം ഇതേ രീതി ദേശീയ തലത്തില്‍ നടപ്പാക്കി വരുന്നുവെന്നാണ് ആര്‍എസ്എഫിന്റെ കണ്ടെത്തല്‍. താന്‍ പ്രസരിപ്പിക്കുന്ന ആദര്‍ശത്തിന് നിയമ പരിവേഷം നല്‍കാനായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രസംഗങ്ങളും വാചോടാപങ്ങളുമായി നിറഞ്ഞുനില്‍ക്കുക എന്നതാണ് മോദിയുടെ രീതിയെന്നും ഇതിനായി മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമസ്ഥന്മാരായ ശതകോടീശ്വരന്‍മാരുമായി അദ്ദേഹം അടുത്ത ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരുവശത്ത് തന്റെ പ്രസംഗങ്ങള്‍ക്ക് പരമാവധി കാഴ്ച്ചക്കാരെ ഉണ്ടാക്കാന്‍ മോദി ശ്രമിച്ചപ്പോള്‍ മറുവശത്ത് മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന 'യോദ്ധാക്കള്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ ട്രോളുകളുടെ ഒരു സൈന്യം മോദി വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും ആര്‍എസ്എഫ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുന്ന പത്രപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും 'സിക്കുലര്‍' എന്ന് മുദ്രകുത്തുക, അവര്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുക, വനിതാ മാധ്യമപ്രവര്‍ത്തകരെ വേശ്യകളെന്ന് വിളിച്ച് അപമാനിക്കുക, മുഖ്യധാര മാധ്യമങ്ങളിലൂടെ അപമാനിക്കുക, സൈബര്‍ ആക്രമണം സംഘടിപ്പിക്കുക തുടങ്ങിയവ മോദി ഭക്തരുടെ പതിവ് പരിപാടിയാണെന്നും ആര്‍എസ്എഫ് കുറ്റപ്പെടുത്തുന്നു.

ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവവും സ്വതന്ത്ര വനിത മാധ്യമപ്രവര്‍ത്തകര്‍, റാണ അയൂബ്, ബര്‍ഖ ദത്ത് എന്നിവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതും ഇതിന് പിന്നാലെ ഇവര്‍ക്ക് നേരെ ഉണ്ടായ അധിക്ഷേപങ്ങളും ആര്‍എസ്എഫ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജോലി നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദു ആശയസംഹിതകള്‍ക്ക് വഴങ്ങാന്‍ മാധ്യമങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ആര്‍എസ്എഫ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it