Sub Lead

പാക് പ്രതിപക്ഷ നേതാവ് മറിയം നവാസ് അറസ്റ്റില്‍

അഴിമതിക്കേസില്‍ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നവാസിനെ കാണാന്‍ ലാഹോറിലെ കോട് ലഖ്പത് ജയിയില്‍ എത്തിയപ്പോഴാണ് പാക് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കൂടിയായ മറിയത്തെ രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) അറസ്റ്റ് ചെയ്തത്

പാക് പ്രതിപക്ഷ നേതാവ് മറിയം നവാസ് അറസ്റ്റില്‍
X

ലാഹോര്‍: പാകിസ്താന്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകളുമായ മറിയം നവാസ് അറസ്റ്റില്‍. അഴിമതിക്കേസില്‍ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നവാസിനെ കാണാന്‍ ലാഹോറിലെ കോട് ലഖ്പത് ജയിയില്‍ എത്തിയപ്പോഴാണ് പാക് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കൂടിയായ മറിയത്തെ രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) അറസ്റ്റ് ചെയ്തത്.

ചൗധരി പഞ്ചസാര മില്‍ ഉടമസ്ഥരായ മറിയവും ബന്ധുക്കളും കള്ളപ്പണം വെളുപ്പിച്ചതിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന കേസിലാണ് അറസ്റ്റ്. അവന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സ് കേസിന്റെ വിചാരണവേളയില്‍ വ്യാജരേഖ ഹാജരാക്കിയെന്ന മറ്റൊരു ഹര്‍ജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഈ കേസ് മറിയത്തിന് മേല്‍ ചുമത്തിയത്. മൂന്ന് അഴിമതി കേസുകളിലൊന്നായ അല്‍ അസീസിയ മില്‍ കേസില്‍ ലാഹോര്‍ ജയിലില്‍ ഏഴ് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് നവാസ് ഷരീഫ്.

2018 ഡിസംബര്‍ 24 മുതല്‍ ശരീഫ് ജയിലിലാണ്. ഇസ്‌ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി അര്‍ഷാദ് മാലിക് ആണ് ഷരീഫിന് ശിക്ഷ വിധിച്ചത്.

എന്നാല്‍, ജഡ്ജി അര്‍ഷാദ് മാലിക് നവാസിനെതിരേ കേസില്‍ തെളിവൊന്നുമില്ലെന്ന് പറയുന്ന വീഡിയോ മറിയം പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ആരോപണം. നവാസ് ശരീഫിന്റെയും കുടുംബാംഗങ്ങളുടെയും 150ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പന്ത്രണ്ടിലധികം വാണിജ്യബാങ്കുകള്‍ക്ക് എന്‍എബി നേരത്തേ കത്തയച്ചിരുന്നു.കഴിഞ്ഞ വര്‍ഷം മറിയത്തിനെയും പിതാവിനെയും ഭര്‍ത്താവിനെയും അഴിമതികേസില്‍ ജയിലിലടച്ചിരുന്നു. മൂവരും ജയിലില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ക്കു ശേഷം വീണ്ടും നവാസിനെ അല്‍ അസീസിയ സ്റ്റീല്‍ മില്ല് കേസില്‍ ലാഹോര്‍ ജയിലില്‍ അടക്കുകയായിരുന്നു.

Next Story

RELATED STORIES

Share it