Sub Lead

മണിപ്പൂര്‍: ക്രൈസ്തവ വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ ജനസംഗമം ജൂലൈ 14ന് തിരുവല്ലയില്‍

മണിപ്പൂര്‍: ക്രൈസ്തവ വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ ജനസംഗമം ജൂലൈ 14ന് തിരുവല്ലയില്‍
X

എറണാകുളം: വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ 50 ദിവസത്തിലധികമായി ബിജെപി ഭരണ തണലില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയ്‌ക്കെതിരെ ജൂലൈ 14 ന് തിരുവല്ലയില്‍ ജനസംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം രാജ്യംകണ്ട ഏറ്റവും ഭീകരമായ വംശീയ ഉന്‍മൂലന കലാപമാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ വ്യക്തമായ പിന്തുണയോടെയാണ് കലാപം തുടരുന്നതെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു സംസ്ഥാനം കത്തുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടാതെ വിദേശ പര്യടനത്തിനു പോയി എന്നത് ആശ്ചര്യകരമാണ്. ബിജെപി മുന്നോട്ടുവയ്ക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപമായി മാറിയിരിക്കുന്നത്. 100 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 60,000ത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറി. 5,000ത്തിലേറെ വീടുകളാണ് കലാപത്തില്‍ കത്തിച്ചത്. 200 ഗ്രാമങ്ങള്‍ തീയിട്ട് നശിപ്പിച്ചു. 300ലേറെ ക്രിസ്ത്യന്‍ പള്ളികളും ആക്രമണത്തിനിരയായി.

ഗുജറാത്തിനു സമാനമായി മനുഷ്യരെ പച്ചയ്ക്ക് കത്തിക്കുന്ന അതിക്രൂരമായ സംഭവവും മണിപ്പൂരില്‍ അരങ്ങേറി. മണിപ്പുരില്‍ പടിഞ്ഞാറന്‍ ഇംഫാലിലെ ലാംസങ്ങില്‍ മെയ്തീ അക്രമിസംഘം മെയ്തീ െ്രെകസ്തവ കുടുംബത്തിലെ ഏഴു വയസ്സുകാരനടക്കം മൂന്നുപേരെയാണ് ചുട്ടുകൊന്നത്. മീന ഹാങ്‌സിങ് (45), മകന്‍ ടോന്‍സിങ് ഹാങ്‌സിങ് (ഏഴ്), ഇവരുടെ ബന്ധു ലിഡിയ ലൂറെംബാം (37) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മെയ്തീ തീവ്രവാദികളുടെ വെടിയേറ്റ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരവെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. നൂറുകണക്കിനുപേര്‍ ആംബുലന്‍സ് വളഞ്ഞ് തീയിട്ടു. മൂന്നുപേരുടെയും ശരീരം കത്തിക്കരിഞ്ഞുപോയി. ക്രൈസ്തവര്‍ക്കെതിരായ വംശീയ കലാപമാണ് എന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. കേവലം മെയ്തികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷമല്ല. മെയ്തികളിലെ ക്രൈസ്തവ വിശ്വാസികള്‍ പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നു.

ആര്‍എസ്എസ്സിന്റെ അടിസ്ഥാന പ്രമാണമായ വിചാരധാര ചൂണ്ടിക്കാണിക്കുന്ന വംശ ശുദ്ധീകരണമാണ് രാജ്യത്ത് നടക്കുന്നത്. മുസ് ലിംകള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകള്‍, ജനാധിപത്യവാദികള്‍ എന്നിവരെ ഓരോരുത്തരെയായി തുടച്ചുനീക്കുന്ന പ്രക്രിയയാണ് ബിജെപി ഭരണത്തില്‍ മണിപ്പൂരിലുള്‍പ്പെടെ അരങ്ങേറുന്നത്. രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ഈ ഫാഷിസ്റ്റ് വിപത്തിനെതിരേ ഐക്യപ്പെടുക എന്നതുമാത്രമാണ് ഏകപരിഹാരമെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി. ജൂലൈ 14ന് വൈകീട്ട് തിരുവല്ലയില്‍ നടക്കുന്ന ജനസംഗമത്തില്‍ രാഷ്ട്രീയ, മത, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it