Sub Lead

ദാരിദ്ര്യം, നിരാശ; കിടപ്പിലായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടി

വടക്കന്‍ ഗോവയിലെ നാര്‍വെമിലെ മര്‍മവാഡയില്‍ നിന്നുള്ള തുക്കാറാം ഷെത്ഗാവ്കര്‍ ആണ് ഈ ക്രൂരകൃത്യം നടത്തിയത്.

ദാരിദ്ര്യം, നിരാശ; കിടപ്പിലായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടി
X

പനാജി: കിടപ്പു രോഗിയായ ഭാര്യയെ 46കാരന്‍ ജീവനോടെ കുഴിച്ചുമൂടി. വടക്കന്‍ ഗോവയിലെ നാര്‍വെമിലെ മര്‍മവാഡയില്‍ നിന്നുള്ള തുക്കാറാം ഷെത്ഗാവ്കര്‍ ആണ് ഈ ക്രൂരകൃത്യം നടത്തിയത്. ഭാര്യയുടെ അസുഖത്തില്‍ നിരാശനായി ബുധനാഴ്ച രാത്രിയാണ് 44കാരിയായ ഭാര്യ തന്‍വിയെ ഇയാള്‍ ജീവനോടെ കുഴിച്ചു മൂടിയത്. പ്രദേശത്തെ ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്താണ് ഇയാള്‍ ഭാര്യയെ കുഴിച്ചിട്ടത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ എക്‌സകവേറ്റര്‍ ഉപയോഗിച്ച് നീക്കിയ മണ്ണ് തൊഴിലാളികള്‍ നിരപ്പാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോള്‍ തുക്കാറാം തടസ്സവാദം ഉന്നയിക്കുകയും ജോലി സ്ഥലത്തേക്ക് പോവുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തൊഴിലാളികള്‍ തുക്കാറാമിന്റെ ആവശ്യം വകവയ്ക്കാതെ സ്ഥലത്തെത്തി ജോലി ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു മണ്ണു നീക്കം ചെയ്യുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സമീപത്ത് നിന്നിരുന്ന തുക്കാറാം ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗോവ മെഡിക്കല്‍ കോളജിലേക്ക് അയച്ചു.

സംഭവസ്ഥലത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട തുക്കാറാമിനെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.മൃതദേഹം 44 കാരിയായ ഭാര്യ തന്‍വിയുടേതാണെന്ന് ഇയാള്‍ വ്യക്തമാക്കി. അവള്‍ കിടപ്പിലായിരുന്നുവെന്നും ദാരിദ്ര്യവും നിരാശയുമാണ് അവളെ ജീവനോടെ കുഴിച്ചിടാന്‍ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. മോശം ജീവിതസാഹചര്യം മൂലം അവരുടെ 14 വയസ്സുള്ള മകന്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയതായും ഇയാള്‍ പറഞ്ഞു.

വിവിധ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന പ്രതിക്ക് ഭാര്യയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു. തുക്കാറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 201 വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കലിനും കേസ് രജിസ്റ്റര്‍ ചെയ്തതായി ബിച്ചോലിം പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it