Sub Lead

വിദ്വേഷ പ്രചരണങ്ങള്‍ക്ക് വേദിയാകുന്നത് അമ്പലങ്ങള്‍;ശശികലയുടെ വിദ്വേഷ പ്രസംഗങ്ങള്‍ വിലക്കാന്‍ അമ്പല കമ്മിറ്റികള്‍ക്ക് നോട്ടിസ് നല്‍കാന്‍ പിണറായിയുടെ പോലിസ് തയ്യാറാകുമോ?:വി ടി ബലറാം

കേരളത്തില്‍ അടുത്ത കാലത്ത് മുസ്‌ലിം പള്ളികളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ല, പിന്നെന്തിനാണ് കേരളാ പോലിസിന്റെ ഇത്തരത്തിലുള്ള നോട്ടിസ് എന്ന് വി ടി ബല്‍റാം ചോദിച്ചു

വിദ്വേഷ പ്രചരണങ്ങള്‍ക്ക് വേദിയാകുന്നത് അമ്പലങ്ങള്‍;ശശികലയുടെ വിദ്വേഷ പ്രസംഗങ്ങള്‍ വിലക്കാന്‍ അമ്പല കമ്മിറ്റികള്‍ക്ക് നോട്ടിസ് നല്‍കാന്‍ പിണറായിയുടെ പോലിസ് തയ്യാറാകുമോ?:വി ടി ബലറാം
X

പാലക്കാട്: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാനുള്ള പോലിസ് നിര്‍ദേശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം.മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലിസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് എന്തിനാണെന്നും ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടിസ് നല്‍കാന്‍ പിണറായി വിജയന്റെ പോലിസ് തയ്യാറാകുമോയെന്നും വി ടി ബല്‍റാം ചോദിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ അടുത്ത കാലത്ത് മുസ്‌ലിം പള്ളികളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. പിന്നെന്തിനാണ് കേരളാ പോലിസിന്റെ ഇത്തരത്തിലുള്ള നോട്ടിസ് എന്ന് വി ടി ബല്‍റാം ചോദിച്ചു.നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടന്നത് ആരാധനാലയങ്ങളിലാണ്. ആരോപണം ഉന്നയിച്ച ബിഷപ്പിനെ കണ്ട് സമാശ്വസിപ്പിക്കകുയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രിയെന്നും വി ടി ബല്‍റാം ആരോപിച്ചു.

കണ്ണൂര്‍ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ മുന്നറിയിപ്പുമായി പോലിസ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ജില്ലയിലെ മയ്യില്‍ പോലിസ് സ്‌റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്കാണു കഴിഞ്ഞ ദിവസം ഇന്‍സ്‌പെക്ടറുടെ നോട്ടിസ് ലഭിച്ചത്.പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ ജുമുഅ നമസ്‌ക്കാരത്തിന് ശേഷം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പള്ളികള്‍ക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നത്.

ക്രമസമാധാനം നിലനിര്‍ത്താനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നോട്ടിസ് നല്‍കിയതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

കേരളത്തില്‍ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച ജുമ നമസ്‌ക്കാരത്തിന് ശേഷം 'സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍' നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നില്ല.

എന്നാല്‍ പി സി ജോര്‍ജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചര്‍ച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസില്‍ ജോര്‍ജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാര്‍ തന്നെയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതായത് ജോര്‍ജിന്റെ പ്രസംഗത്തെ സംഘാടകര്‍ ശരിവയ്ക്കുന്നു എന്നര്‍ത്ഥം.

നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങള്‍ക്കും വേദിയായത് ആരാധനാലയങ്ങള്‍ തന്നെയാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ?

Next Story

RELATED STORIES

Share it