Sub Lead

കോട്ടയത്ത് മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; യുഡിഎഫിന് രണ്ട് നഷ്ടമായി, നിയമസഭ കാണാതെ ജോര്‍ജ്

കോട്ടയത്ത് മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; യുഡിഎഫിന് രണ്ട് നഷ്ടമായി, നിയമസഭ കാണാതെ ജോര്‍ജ്
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് സീറ്റുനില രണ്ടില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തി. യുഡിഎഫിന്റെ രണ്ട് സീറ്റും പി സി ജോര്‍ജിന്റെ പൂഞ്ഞാറുമാണ് ഇടത് മുന്നണി സ്വന്തം അക്കൗണ്ടിലാക്കിയത്. ഇതോടെ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് ആകെ അഞ്ചുസീറ്റായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ ഏഴും കൈവശംവച്ചിരിക്കുന്ന യുഡിഎഫിന് നാല് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുവരെ യുഡിഎഫിന്റെ കോട്ടയായിരുന്നു കോട്ടയം. അന്ന് ആദ്യമായി ജോസ് കെ മാണി വിഭാഗത്തെ കൂട്ടുപിടിച്ച് കോട്ടയത്തെ പഞ്ചായത്തുകളിലേക്ക് ഇടതുമുന്നണി തേരോട്ടം നടത്തി.

പല കോട്ടകളും ആടിയുലഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡായ പുതുപ്പള്ളിയില്‍ പോലും യുഡിഎഫിന് അടിപതറി. അതിന്റെ തുടര്‍ച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കേരളത്തിലുണ്ടായ ഭരണ അനുകൂല വികാരവും ജോസ് കെ മാണി വിഭാഗത്തിന്റെ സാന്നിധ്യവും യാക്കോബായ സഭയുടെ സ്വാധീനവുമെല്ലാമാണ് ഒമ്പതില്‍ ആറ് സീറ്റെന്ന യുഡിഎഫിന്റെ മേധാവിത്വത്തെ നാലിലേക്ക് ചുരുക്കിയത്. യുഡിഎഫ് നാല് സീറ്റുകളില്‍ വിജയിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മോന്‍സ് ജോസഫിന്റെയും ഭൂരിപക്ഷത്തില്‍ കനത്ത ഇടിവുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി 2016ല്‍ സ്വന്തമാക്കിയ 27092 വോട്ടിന്റെ ഭൂരിപക്ഷം 8504 ലേക്ക് കുറച്ചു. കോട്ടയത്ത് തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം 33632 ല്‍നിന്ന് 17815 ആയും കുറഞ്ഞു. കടുത്തുരുത്തിയില്‍ പി ജെ ജോസഫ് വിഭാഗത്തിന്റെ മോന്‍സ് ജോസഫിനാകട്ടെ 42256 ന്റെ ഭൂരിപക്ഷം 3692 ആയി കുറഞ്ഞു. ആകെ അഭിമാനിക്കാവുന്ന വിജയം മാണി സി കാപ്പന്റേത് മാത്രമാണ്. 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആ വിജയം 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കാപ്പന് കഴിഞ്ഞു. ഇതൊഴിച്ചുനിര്‍ത്തിയാല്‍ പരാജയത്തോളം വേദനിപ്പിക്കുന്ന വിജയമാണ് കോട്ടയത്ത് മറ്റ് മൂന്ന് മണ്ഡലങ്ങളിലേതും.

വൈക്കം

വൈക്കത്ത് സിപിഐയുടെ ശക്തയായ സ്ഥാനാര്‍ഥി സി കെ ആശയെ നേരിടാന്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സനായി പൊതുരംഗത്ത് ശ്രദ്ധേയയായ സോനയെ ആണ് യുഡിഎഫ് കളത്തിലിറക്കിയത്. പക്ഷേ വോട്ടണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ സി കെ ആശ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഒടുവില്‍ 28947 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആശ വിജയിച്ചത്. കഴിഞ്ഞതവണ 24,584 വോട്ടിനായിരുന്നു ജയം. എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളും ഭരണാനുകൂല വികാരവും ആശയെ തുണച്ചു.

പൂഞ്ഞാര്‍

പി സി ജോര്‍ജിനെ ഒടുവില്‍ പൂഞ്ഞാറുകാര്‍ കൈവിടുന്ന ദയനീയ കാഴ്ചയാണുണ്ടായത്. ആദ്യ റൗണ്ടില്‍ പിന്നിലായാലും പിന്നീടങ്ങോട്ട് തന്റെ ലീഡായിരിക്കുമെന്നായിരുന്നു പിസിയുടെ അവകാശവാദം. എന്നാല്‍, ഒരിക്കല്‍പ്പോലും ലീഡ് നേടാന്‍ പിസിക്കായില്ല. മൂന്നാം സ്ഥാനത്തായിരുന്ന പിസി ഇടയ്ക്കാണ് രണ്ടാം സ്ഥാനത്തേക്ക് കടന്നതുതന്നെ. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മിന്നുന്ന വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായ ടോമി കല്ലാനിയും വാശിയേറിയ മല്‍സരം കാഴ്ചവച്ചു. 40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പി സി ജോര്‍ജ്. കേരള കോണ്‍ഗ്രസ് പാളയത്തിനായിരുന്നു പി സി ജോര്‍ജ്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് ജോര്‍ജ് നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് കേരള കോണ്‍ഗ്രസില്‍നിന്നും പിന്നീട് യുഡിഎഫില്‍നിന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്.

എന്നിട്ടും 2016ല്‍ മൂന്ന് മുന്നണികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് പി സി ജോര്‍ജ് വിജയിച്ചു. അതും 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2021ല്‍ പക്ഷേ പി സി ജോര്‍ജിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പിന്തുണയ്ക്കുമെന്ന് കരുതിയ എന്‍ഡിഎ അവസാന നിമിഷം സ്ഥാനാര്‍ഥിയെ നിര്‍ത്തി. ശബരിമലയില്‍ ഉള്‍പ്പെടെ പി സി ജോര്‍ജ് എടുത്ത നിലപാടുകള്‍ ബിജെപി വോട്ടുകളില്‍ അദ്ദേഹത്തിന് പ്രതീക്ഷ നല്‍കി.

എന്നാല്‍, മുസ്‌ലിംകള്‍ക്കെതിരായ അദ്ദേഹത്തിന്റെ ചില വിദ്വേഷപ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളെ പോലും സംഘര്‍ഷഭരിതമാക്കുന്ന കാഴ്ചയാണ് കണ്ടത്. ഈരാട്ടുപേട്ടയില്‍ പ്രചാരണത്തിന് പോയ പി സി ജോര്‍ജിന് നേരെ കൂവലുകള്‍ പോലുമുണ്ടായി. കൂവിയവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് പി സി അന്ന് ഈരാറ്റുപേട്ടയില്‍നിന്ന് പോന്നത്. ഇരുപതിനായിരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു പിസി ജോര്‍ജിയുടെ ആത്മവിശ്വാസം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൂഞ്ഞാറുകാര്‍ പിസിയെ നിയമസഭ തൊടീക്കാന്‍ അനുവദിച്ചില്ലെന്ന് വ്യക്തമായി.

പുതുപ്പള്ളി

പുതുപ്പള്ളിയില്‍ 50 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയ ഉമ്മന്‍ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ജെയ്ക്ക് സി തോമസ് പോരാടിയത്. വിജയിക്കാനായെങ്കിലും വെറും 8,504 വോട്ടിന്റെ ഭൂരിപക്ഷമേ ഉമ്മന്‍ചാണ്ടിയ്ക്ക് നേടാനായുള്ളൂ. 2016ലെ തിരഞ്ഞെടുപ്പില്‍ 27,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. 71597 വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് 44,505 വോട്ടുകള്‍ നേടി. മണര്‍കാട് പഞ്ചായത്തിലെ ലീഡാണ് ഉമ്മന്‍ ചാണ്ടിയുടെ കുതിപ്പിന് വിലങ്ങുതടിയായത്.

യാക്കോബായ സഭാ വിഭാഗത്തിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമാണ് മണര്‍കാട് പഞ്ചായത്ത്. ജെയ്ക്ക് സി തോമസ് മണര്‍കാട് ഇടവകാംഗം കൂടിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം നടത്താനായിരുന്നു. മണ്ഡലത്തില്‍ തന്നെയുള്ളെയാള്‍, യാക്കോബായ സഭാംഗം ഇതെല്ലാം ജെയ്ക്കിനെ വീണ്ടും പരിഗണിക്കാന്‍ കാരണമായി. ജോസ് കെ മാണി ഇടതുചേരിയിലാണ് എന്നതും ജെയ്ക്കില്‍ ആത്മവിശ്വാസം കണ്ടെത്താന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്.

ഏറ്റുമാനൂര്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍ ചെങ്കൊടി പാറിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ വാസവന്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. ഒരുഘട്ടത്തില്‍ യുഡിഎഫ് വിജയം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, അവസാന റൗണ്ടുകളില്‍ വാസവന്‍ ജയം തിരിച്ചുപിടിച്ചു. 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാസവന്‍ ജയം സ്വന്തമാക്കിയത്.

ലതികാ സുഭാഷിന്റെ വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ ശ്രദ്ധ നേടിയ മണ്ഡലമാണ് ഏറ്റുമാനൂര്‍. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലതിക കോണ്‍ഗ്രസ് വിടുകയും കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ടനം ചെയ്യുകയും ചെയ്തത്. ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് യുഡിഎഫ് വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായി. ഇത് പ്രിന്‍സിന്റെ പരാജയത്തിന്റെ ആഴം കൂട്ടി. 2016ല്‍ അഡ്വ. സുരേഷ് കുറുപ്പ് 8,899 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ഏറ്റുമാനൂര്‍. ആ ലീഡ്‌നില വര്‍ധിപ്പിച്ചാണ് വാസവന്റെ വിജയം.

കാഞ്ഞിരപ്പള്ളി

മൂന്ന് ശക്തരായ സ്ഥാനാര്‍ഥികളിലൂടെ ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.എന്‍ ജയരാജിന് ജയം. സിറ്റിങ് എംഎല്‍എ ആയ ജയരാജ് 13,722 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എന്‍ഡിഎയ്ക്ക് വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനവും ഏറ്റുമുട്ടി ത്രികോണ മല്‍സരം കാഴ്ചവച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.

പക്ഷേ, അവസാന വിജയം ഡോ.എന്‍ ജയരാജിനായിരുന്നു. 2016ല്‍ 3890 വോട്ടുകള്‍ക്കാണ് ഡോ.എന്‍ ജയരാജ് വിജയിച്ചത്. അന്ന് പക്ഷേ യുഡിഎഫ് പാളയത്തിലായിരുന്നു ജയരാജും കേരളാ കോണ്‍ഗ്രസും. എന്നാല്‍, കളം മാറ്റി ചവിട്ടിയിപ്പോള്‍ ഭൂരിപക്ഷവും കൂട്ടിയാണ് ജയരാജിന്റെ വിജയം.

പാലാ

പാലായില്‍ പ്രതിഫലിച്ചത് മാണി സി കാപ്പന്റെ വ്യക്തമായ പ്രതികാരമാണ്. പാലാ വിട്ടുകൊടുക്കാതെ മാണി സി കാപ്പനെ വെല്ലുവിളിച്ച് മല്‍സരരംഗത്തിറങ്ങിയ ജോസ് കെ മാണി ദയനീയ തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം സാക്ഷിയായത്. പതിറ്റാണ്ടുകളോളം കെ എം മാണിയുടെ തട്ടകമായ പാലായില്‍ അനായാസം വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി മല്‍സരരംഗത്തിറങ്ങിയത്. എംപി സ്ഥാനം പോലും രാജിവച്ച് അങ്കത്തിനിറങ്ങിയതും അതിന്റെ ഭാഗമായാണ്. എന്നാല്‍, മാണിയോടുള്ള സ്‌നേഹം പാലാക്കാര്‍ക്ക് മാണിയുടെ മകനോടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ജോസ് കെ മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്. ഇതെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. മാണിയുടെ മരണത്തെത്തുടര്‍ന്ന് അനാഥമായ പാലായില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് വിജയക്കൊടി പാറിച്ച് തിരിച്ചുപിടിച്ച മാണി സി കാപ്പനെ നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും എല്‍ഡിഎഫ് തഴയുകയാണ് ചെയ്തത്. പാലാ ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന ജോസ് കെ മാണിയുടെ കടുംപിടിത്തത്തിന് മുന്നില്‍ എല്‍ഡിഎഫിന് അടിയറവ് പറയേണ്ടിവന്നു.

മാണി സി കാപ്പനോട് മണ്ഡലം മാറണമെന്ന് ആവശ്യപ്പെട്ട എല്‍ഡിഎഫിനോട് പാലാ ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു കാപ്പന്റെ നിലപാട്. കേരള കോണ്‍ഗ്രസിനെ പിണക്കാതിരിക്കാന്‍ ഒടുവില്‍ പാലാ ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതോടെ മാണി സി കാപ്പന്‍ മുന്നണി വിട്ടു. പുതിയ പാര്‍ട്ടി രൂപീകരിച്ച കാപ്പനെ യുഡിഎഫ് ഒപ്പംകൂട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ശരിയായ തീരുമാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് കാപ്പന്‍. പാലായില്‍ തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ ലീഡ് ലഭിച്ചത് ജോസിന് ആശ്വാസം പകര്‍ന്നു.

എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ ഒരുഘട്ടത്തില്‍പ്പോലും ജോസിന് മുന്നിലെത്താന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുള്ള മേഖലകളില്‍പ്പോലും മാണി സി കാപ്പന്‍ കൃത്യമായ ലീഡ് നേടിയത് ഇടത് മുന്നണി- കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചു. കേരള രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലാ. 15,378 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പന് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടകീയമായി മുന്നേറുകയാണ്. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ മാണി 132 വോട്ടിന് ലീഡ് ചെയ്തു.

എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയതോടെ മാണി സി കാപ്പന്‍ ലീഡ് തിരിച്ചുപിടിച്ചു. 333 വോട്ടിന് കാപ്പന്‍ ലീഡ് ചെയ്‌തെങ്കിലും വൈകാതെ ജോസ് കെ മാണി ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍, കാപ്പന്‍ വീണ്ടും ലീഡ് നിലനിര്‍ത്തി. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍ 3000ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it