Sub Lead

തീരദേശ നിയമലംഘനം: മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ കാപികോ റിസോർട്ട് നാളെ പൊളിക്കും

പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.

തീരദേശ നിയമലംഘനം: മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ കാപികോ റിസോർട്ട് നാളെ പൊളിക്കും
X

ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ല൦ഘിച്ച ആലപ്പുഴയിലെ കാപികോ റിസോർട്ട് നാളെ പൊളിച്ച് നീക്കും. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് 2011 ൽ കാപികോ റിസോർട്ട് പണിതത്.

പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയാവും പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുക.

ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിൻ്റെ തീരത്തായിട്ടാണ് കാപികോ റിസോർട്ട് കെട്ടിപ്പൊക്കിയത്. എന്നാൽ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മൽസ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രിംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു.

2013-ൽ ഹൈക്കോടതിയും 2020 ജനുവരിയിൽ സുപ്രിംകോടതിയും കാപികോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും കൊവിഡ് സാഹചര്യം കാരണം നടപടി ക്രമങ്ങൾ പിന്നെയും നീളുന്ന നിലയായി. ഒടുവിൽ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റ കലക്ടർ വി ആർ കൃഷ്ണതേജ വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോർട്ടിലെത്തിയ കലക്ടർ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചു.

കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാകും റിസോർട്ട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുക. നാളെ രാവിലെ പത്തിന് പൊളിക്കൽ നടപടികൾ ആരംഭിക്കും.

Next Story

RELATED STORIES

Share it