Sub Lead

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആര്‍എസ്എസുകാര്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട: കെ മുരളീധരന്‍ എംപി

സ്വന്തം സമുദായത്തിന്റെ അന്തകനായി മാറാന്‍ എല്ലാ സമുദായത്തിലും ചില ആളുകളുണ്ടാവുമെന്നും, അത്തരത്തില്‍പ്പെട്ട വ്യക്തിയാണ് കേരളാ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആര്‍എസ്എസുകാര്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട: കെ മുരളീധരന്‍ എംപി
X

മാനന്തവാടി: ദേശീയപതാകയേന്തി രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ ഇന്ത്യയിലെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന് കെ മുരളീധരന്‍ എംപി. ഒരു ആര്‍എസ്എസുകാരന്‍ പോലും പങ്കെടുക്കാത്ത ഇന്ത്യന്‍ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയപാരമ്പര്യമുള്ള ആര്‍എസ്എസുകാര്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.


പൗരത്വ നിയമഭേദഗതിക്കെതിരെ സമസ്ത മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരവധി പേരുടെ ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പോരാട്ടം വിജയത്തിലെ കലാശിക്കൂവെന്ന് കെ മുരളീധരന്‍ പറഞ്ഞു. ജമ്മുകശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളെ ഇല്ലാതാക്കാനും, നിരവധി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെയും അവിടങ്ങളിലെ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഫറൂഖ് അബ്ദുല്ല അടക്കമുള്ള എംപിമാരുടെ വീടുകള്‍ ജയിലറകളാക്കി മാറ്റിക്കൊണ്ടുള്ള ഭരണം മറ്റ് രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ യശസ് ഏറെ കളങ്കപ്പെടുത്തി. എംപിമാര്‍ക്ക് പോലും കശ്മീരില്‍ പ്രവേശനം നിഷേധിക്കുമ്പോള്‍ യൂറോപ്പുകാര്‍ക്കടക്കം പ്രവേശനം നല്‍കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ പാസാക്കിയാല്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവില്ല. എല്ലാവരാലും സംരക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കാനുള്ള ഏത് ശ്രമത്തെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടും.

200 വര്‍ഷം ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ പുറത്താക്കിയ ഇന്ത്യന്‍ ജനത മോദി-അമിത്ഷാ കൂട്ടുകെട്ട് ഭരണത്തെ അപ്പൂപ്പന്‍ താടി പോലെയാണ് കാണുന്നത്. കേരളം നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ ഗവര്‍ണറുടെ പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്വന്തം സമുദായത്തിന്റെ അന്തകനായി മാറാന്‍ എല്ലാ സമുദായത്തിലും ചില ആളുകളുണ്ടാവുമെന്നും, അത്തരത്തില്‍പ്പെട്ട വ്യക്തിയാണ് കേരളാ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെ മനസിലാക്കിയില്ലെങ്കില്‍ കേരളജനതയുടെ തനിസ്വഭാവം ഗവര്‍ണറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ശ്രീജിത്ത് പെരുമന മുഖ്യപ്രഭാഷണം നടത്തി. വി മൂസക്കോയ മുസ്‌ല്യാര്‍, എസ് മുഹമ്മദ് ദാരിമി, അഷ്‌റഫ് ഫൈസി, ഇമ്പിച്ചിക്കോയ തങ്ങള്‍, ഇസ്മയില്‍ കമ്പളക്കാട്, ഇബ്രാഹിം ഫൈസി വാളാട്, ജാഷിര്‍ ബാഖവി, അലി യമാനി, ജലീല്‍ ഫൈസി, പടയന്‍ മുഹമ്മദ്, പി വി എസ് മൂസ, മജീദ് ദാരിമി, സി കുഞ്ഞബ്ദുല്ല, അബ്ദുസ്സമദ് ദാരിമി സംബന്ധിച്ചു.

Next Story

RELATED STORIES

Share it