Sub Lead

അല്‍ത്താഫിനെ യുപി പോലിസ് കൊന്ന് കെട്ടിത്തൂക്കിയതോ?; ആരോപണം ശരിവച്ച് വീഡിയോ ദൃശ്യങ്ങള്‍

അല്‍ത്താഫിനെ യുപി പോലിസ് കൊന്ന് കെട്ടിത്തൂക്കിയതോ?; ആരോപണം ശരിവച്ച് വീഡിയോ ദൃശ്യങ്ങള്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യൂവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഉത്തര്‍പ്രദേശിലെ സദര്‍ പോലിസ് കസ്റ്റഡിയിലെടുത്ത അല്‍ത്താഫ്(30) ആണ് മരിച്ചത്. അല്‍ത്താഫ് ലോക്കപ്പനുള്ളിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ വാദം.

എന്നാല്‍, അല്‍ത്താഫിനെ പോലിസ് കൊന്ന് കെട്ടി തൂക്കിയതാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. അല്‍ത്താഫ് തൂങ്ങിമരിച്ചതെന്ന് പറയുന്ന ടോയ്‌ലറ്റിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പോലിസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.

ടോയ്‌ലറ്റിലെ രണ്ട് മാത്രം ഉയരത്തിലുള്ള പൈപ്പില്‍ അഞ്ചടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരാള്‍ എങ്ങിനേയാണ് തുങ്ങിമരിച്ചതെന്ന് ബന്ധുക്കളും ചോദിക്കുന്നു. ജയിലിന്റേയും അല്‍ത്താഫ് തൂങ്ങിയെന്ന് പറയുന്ന പൈപ്പിന്റേയും വ്യക്തമായ വീഡിയോ ദൃശ്യങ്ങളും നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനിടെ അല്‍ത്താഫ് ശുചിമുറിയില്‍ പോവണമെന്ന് ആവശ്യപ്പെട്ടതായാണ് പോലിസ് പറയുന്നത്. ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ പോലിസ് അല്‍ത്താഫിനെ കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് പോലിസ് പരിശോധിക്കാന്‍ പോയത്. വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോള്‍ അല്‍ത്താഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ ജാക്കറ്റ് കുളിമുറിയിലെ പൈപ്പില്‍ കെട്ടി കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ തൂങ്ങിയതെന്ന് എസ്പി ബോത്രെ പറയുന്നു. പോലിസുകാര്‍ കെട്ടഴിച്ച് ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞപ്പോള്‍ അല്‍ത്താഫ് മരണപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അനാസ്ഥ കാണിച്ചതിനാണ് അഞ്ച് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ബോത്രെ കൂട്ടിച്ചേര്‍ത്തു. യുവാവ് തൂങ്ങി മരിച്ചതാണെന്ന പോലിസിന്റെ വാദം തള്ളുന്നതാണ് പുറത്ത് വന്ന വീഡിയോ. അല്‍ത്താഫ് കാല്‍ നിലത്ത് മുട്ടി ചരിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അല്‍്ത്താഫ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അല്‍ത്താഫിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാംപയിനും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി.

അല്‍ത്താഫിന്റെ മരണത്തില്‍ പോലിസിനെതിരേ ഗുരുതരമായ ആരോപണവുമായി പിതാവ് കഴിഞ്ഞ ദിവസം തന്നെ രംഗത്തുവന്നിരുന്നു. അല്‍ത്താഫ് തൂങ്ങിമരിച്ചതല്ലെന്നും പോലിസ് ലോക്കപ്പില്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പിതാവ് ചാഹത് മിയ ആരോപിച്ചു.

മരിച്ചശേഷം മകനെ പോലിസ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. കാസ്ഗഞ്ച് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ് ഓഫിസര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരുള്‍പ്പെടെ അഞ്ച് പോലിസ് ഉദ്യോഗസ്ഥരെയാണ് അനാസ്ഥയുടെ പേരില്‍ പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ സസ്‌പെന്റ് ചെയ്തത്. നഗ്ല സയ്യിദ് അഹ്‌റോളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെയാണ് അല്‍ത്താഫിനെ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നത്.

Next Story

RELATED STORIES

Share it