Sub Lead

തൊഴില്‍ നഷ്ടം ആശങ്കാജനകം; കേന്ദ്ര നയങ്ങളെ കടന്നാക്രമിച്ച് ബിഎംഎസ്

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനമായ സെപ്തംബര്‍ 25 മുതല്‍ ഗാന്ധിജിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടുവരെ രാജ്യവ്യാപകമായി തെറ്റായ കേന്ദ്രനയങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ കാംപയിന്‍ നടത്തും.

തൊഴില്‍ നഷ്ടം ആശങ്കാജനകം; കേന്ദ്ര നയങ്ങളെ കടന്നാക്രമിച്ച് ബിഎംഎസ്
X

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ കടന്നാക്രമിച്ച് ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. ഓട്ടോമൊബൈല്‍ മേഖലയിലുണ്ടാവുന്ന വന്‍ തൊഴില്‍ നഷ്ടം ആശങ്കാജനകമാണെന്നും അസമത്വം വര്‍ധിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാവുന്നതെന്നും ത്രിദിന ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈല്‍ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബിഎംഎസ് അധ്യക്ഷന്‍ സി കെ സജി നാരായണന്‍ പറഞ്ഞു. രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലാത്തവരെയാണ് കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗില്‍ തിരുകിക്കയറ്റിയത്. വിദേശരാജ്യങ്ങളിലെ നയങ്ങള്‍ പിന്തുടരുന്നനീതി ആയോഗിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തൊഴില്‍മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നീതി ആയോഗില്‍ വിദേശ ഫണ്ടിങ് സംഘടനകളാണുള്ളത്. ഹാവഡ് സര്‍വകലാശാലകളിലുള്ളവരാണ് അവിടെയുള്ളത്. അവര്‍ക്ക് ഹാവഡാണ് അവസാന വാക്കെന്നും അദ്ദേഹം പറഞ്ഞു.തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍ സമ്പദ്ഘടനയെ തകര്‍ക്കുകയാണ്. ഒരുഭാഗത്ത് സര്‍ക്കാര്‍ തൊഴിലുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നീതി ആയോഗിന്റെ പരിഷ്‌കാരങ്ങള്‍ തിരിച്ചടിയാവുകയാണ്. സ്വകാര്യവല്‍ക്കരണ നയങ്ങളെയും ബിഎംഎസ് ശക്തമായി എതിര്‍ത്തു.

റെയില്‍വേയെയും പ്രതിരോധ മേഖലയെയും കുത്തകകള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനും നല്‍കാനുള്ള നീക്കം എതിര്‍ക്കും. നയങ്ങള്‍ ആവിഷ്‌കരിക്കുന്നവര്‍ തൊഴിലാളി സംഘടനകളുമായോ അടിസ്ഥാന യാഥാര്‍ഥ്യങ്ങളെ കുറിച്ച് അറിയുന്ന സാമൂഹിക സംഘടനകളുമായോ കൂടിയാലോചിക്കാന്‍ തയ്യാറാവുന്നില്ല. ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങള്‍, സ്വതന്ത്ര വ്യാപാര കരാര്‍, നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ), ലോകവ്യാപാര സംഘടന എന്നിവയുടെ പ്രത്യാഘാതം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. ദേശീയ മിനിമംവേതനം നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ ആവിഷ്‌കരിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച പോലും നടത്താതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഭാരതീയ മസ്ദൂര്‍ സംഘ്(ബിഎംഎസ്) കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനമായ സെപ്തംബര്‍ 25 മുതല്‍ ഗാന്ധിജിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടുവരെ രാജ്യവ്യാപകമായി തെറ്റായ കേന്ദ്രനയങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ കാംപയിന്‍ നടത്തും. ശാഖാ-ജില്ലാതലങ്ങളില്‍ ശില്‍പ്പശാലകള്‍ രാജ്യവ്യാപകമായി നടത്താനും തീരുമാനിച്ചു. നേരത്തെയും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ പരിഗണിക്കുന്നില്ലെന്ന് ബിഎംഎസ് ആരോപിച്ചിരുന്നു.




Next Story

RELATED STORIES

Share it