Sub Lead

ഒടുവില്‍ കേന്ദ്രം വഴങ്ങി; ജെഎന്‍യു വിദ്യാര്‍ഥികളുമായി ഇന്ന് ചര്‍ച്ച

ഫീസ് വര്‍ധന പരിശോധിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളുമായി എംഎച്ച്ആര്‍ഡി പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും.

ഒടുവില്‍ കേന്ദ്രം വഴങ്ങി; ജെഎന്‍യു വിദ്യാര്‍ഥികളുമായി ഇന്ന് ചര്‍ച്ച
X

ന്യൂഡല്‍ഹി: അടുത്തിടെ കുത്തനെ വര്‍ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഒടുവില്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങി കേന്ദ്രസര്‍ക്കാര്‍. ഫീസ് വര്‍ധന പരിശോധിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളുമായി എംഎച്ച്ആര്‍ഡി പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും. യുജിസി മുന്‍ ചെയര്‍മാന്‍ പ്രഫ. വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ പ്രഫ. അനില്‍ സഹസ്രബുദ്ധെ, യുജിസി സെക്രട്ടറി പ്രഫസര്‍ രജനീഷ് ജയിന്‍ എന്നിവരാണ് ഉന്നതാധികാരസമിതി അംഗങ്ങള്‍. ഇവരുമായി ഇന്നു മാനവവിഭവശേഷി മന്ത്രാലയത്തില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജെഎന്‍യുഎസ്‌യു ചെയര്‍മാന്‍ ഐഷി ഘോഷിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

അതിനിടെ, വിദ്യാര്‍ഥികള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ് വീണ്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് അടക്കം നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പോലിസ് വീണ്ടും കേസ് റജിസ്റ്റര്‍ ചെയ്യുന്നത്.

കലാപത്തിന് കോപ്പുകൂട്ടല്‍, സംഘം ചേരല്‍, ഗതാഗത തടസ്സം, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ളവ ചേര്‍ത്താണ് ലോധി റോഡ് പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ജെഎന്‍യുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു സംഘം ദേശീയമാധ്യമപ്രതിനിധികളും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ചില മാധ്യമപ്രവര്‍ത്തകര്‍ യൂണിയന്‍ പ്രതിനിധികളുടെ പ്രസ്താവന തടസ്സപ്പെടുത്തുന്ന രീതിയില്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് നേരിയ സംഘര്‍ഷമുണ്ടായത്.

ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തരുതെന്ന് മറ്റൊരുവിഭാഗം മാധ്യമപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്‍പനേരം വാര്‍ത്താസമ്മേളനം തന്നെ തടസ്സപ്പെടുന്ന സ്ഥിതിയായി. വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 'ഗോദി മീഡിയ, ഗോ ബാക്ക്' എന്ന മുദ്രാവാക്യം മുഴക്കി.

ഒക്ടോബര്‍ 28ന് ഹോസ്റ്റല്‍ ഫീസിലടക്കം എല്ലാ തരത്തിലും വന്‍തോതില്‍ ഫീസ് വര്‍ദ്ധന വരുത്തിയ മാന്വല്‍ അടിയന്തരമായി പിന്‍വലിച്ച് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ആവശ്യപ്പെട്ടു.

അതേസമയം, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരേ സര്‍വകലാശാല ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍വകലാശാലയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ സമരം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കോടതിയലക്ഷ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍വകലാശാല കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it