Sub Lead

ചിദംബരത്തിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നു സുപ്രിംകോടതി

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാവിലെയാണ് ചിദംബരം സുപ്രിംകോടതിയെ സമീപിച്ചത്. അടുത്ത വെള്ളിയാഴ്ചയായിരിക്കും ഹരജി പരിഗണിക്കുക

ചിദംബരത്തിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നു സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്, അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഹരജി ഉടന്‍ പരിഗണിക്കാനാവില്ലെന്നു സുപ്രിംകോടതി. അടിയന്തരമായി പരിഗണിക്കേണ്ട ഹരജികളുടെ കൂട്ടത്തില്‍ ചിദംബരത്തിന്റെ ഹര്‍ജി ഉള്‍പ്പെടുത്താനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാവിലെയാണ് ചിദംബരം സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാതിരുന്ന ജ. എന്‍വി രമണ, ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ ചീഫ് ജസ്റ്റിസും ഹരജി പരിഗണിച്ചില്ല. ഇനി അടുത്ത വെള്ളിയാഴ്ചയായിരിക്കും ഹരജി പരിഗണിക്കുക.

കപില്‍ സിബല്‍, ഇന്ദിര ജയ്‌സിങ്, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണു ചിദംബരത്തിനായി ഹാജരായത്.

ഹരജിയില്‍ പിഴവുകളുണ്ടെന്നും ശരിയാക്കിയാല്‍ പരിഗണിക്കാമെന്നുമായിരുന്നു സുപ്രിംകോടതി ബെഞ്ചിന്റെ ആദ്യ നിലപാട്. പിന്നീട് പിഴവ് തിരുത്തിയ ഹര്‍ജി ഇപ്പോള്‍തന്നെ പരിഗണിക്കണമെന്നു കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലിസ്റ്റ് ചെയ്യാത്ത വിഷയം പരിഗണിക്കാന്‍ സാധ്യമല്ലെന്നു കാണിച്ചു ബെഞ്ച് ഹരജി പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്ന ദില്ലി ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് സിബിഐ നിലപാട് കടുപ്പിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടിസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ചിദംബരത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി എത്തിയ സിബിഐ അറസ്റ്റിനുള്ള നീക്കം വേഗത്തിലാക്കി. ചിദംബരത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സബിഐ സംഘം എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടിസ് പതിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ സംഘം രാവിലെ വീണ്ടും ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാഞ്ഞതോടെ മടങ്ങി. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ചോദ്യം ചെയ്തിരുന്നു.

ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും ചിദംബരമാണെന്നാണ് കേസ്.

Next Story

RELATED STORIES

Share it