Sub Lead

സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്

സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്
X

ന്യൂഡല്‍ഹി: ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്. മാധ്യമ സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഐപിഐ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കോട്ട് ഗ്രിഫന്‍ പറഞ്ഞു.

രോഗബാധിതനായ സിദ്ദീഖ് കാപ്പന് കൃത്യമായ ചികിത്സ നല്‍കാത്ത അധികാരികളുടെ നടപടിയെ ശക്തമായ അപലപിക്കുന്നു. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് അദ്ദേഹം ഇത്തരത്തില്‍ ക്രൂരമായി വേട്ടയാടപ്പെടുന്നത്. അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ കുറ്റങ്ങളെല്ലാം ഒഴിവാക്കണം.

എതിര്‍ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് രാജ്യത്ത് വര്‍ധിച്ചിവരുന്ന വേട്ട ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യത്ത് നടക്കുന്ന വിവിധ സംഭവങ്ങള്‍ ഭയമോ ഉപദ്രവമോ തടവോ വിവേചനമോ നേരിടേണ്ടിവരാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷം ഒരുക്കണമെന്നും ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ഒമ്പതു മാസത്തോളമായി മഥുര ജയിലില്‍ അന്യായ തടവില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം ആറിന് കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുപി പോലിസ് പിന്നീട് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു.

എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കാരണമായി ചുമത്തിയ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 16ന് ഒഴിവാക്കിയിരുന്നു. അറസ്റ്റിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടിയ കേസ് ഇല്ലാതായതോടെ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

യുപി സര്‍ക്കാരിന്റെ വാദം കൂടി കേട്ട ശേഷം മഥുര ജില്ലാ കോടതി ജഡ്ജി അനില്‍കുമാര്‍ പാണ്ഡെയാണ് ജാമ്യാപേക്ഷ തള്ളിയത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം മെയ് 31നാണ് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മഥുര കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം തകര്‍ന്നതായി ഐപിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നിരവധി മാധ്യമപ്രവര്‍ത്തകരാണ് രാജ്യദ്രോഹ കേസും കരിനിയമങ്ങളും ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടക്കുന്നത്. ഭരണകൂടത്തിനെതിരായ മാധ്യമ റിപ്പോര്‍ട്ടുകള്‍ പോലും രാജ്യദ്രോഹ കുറ്റം ചാര്‍ത്താനുള്ള കാരണമാകുന്നതായി ഹാര്‍ഡ് ന്യൂസ് എഡിറ്റര്‍ സഞ്ജയ് കപൂര്‍ പറഞ്ഞതായി ഐപിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it