Big stories

ഇന്ത്യ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങി; വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്

ആഭ്യന്തര നിരീക്ഷണത്തിനായി വര്‍ഷങ്ങളോളം ഇത് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നു, സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങി; വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്
X

ന്യൂഡല്‍ഹി: മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സ്‌പൈവെയര്‍ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര നിരീക്ഷണത്തിനായി വര്‍ഷങ്ങളോളം ഇത് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നു, സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ എങ്ങനെയെല്ലാം ഉപയോഗിച്ചുവെന്നും റിപോര്‍ട്ട് വിശദമാക്കുന്നു. മെക്‌സിക്കൊ വിമതര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയും, സൗദി അറേബ്യ വനിതാ അവകാശ പ്രവര്‍ത്തകര്‍ക്കും സൗദി കൊലപ്പെടുത്തിയ കോളമിസ്റ്റ് ജമാല്‍ ഖഷോഗിയുടെ കൂട്ടാളികള്‍ക്കുമെതിരെയും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പോളണ്ട്, ഹംഗറി, ഇന്ത്യ എന്നിവയുള്‍പ്പടെ മറ്റ് രാജ്യങ്ങള്‍ക്കും പെഗാസസ് നല്‍കിയതായി റിപോര്‍ട്ടില്‍ പറയുന്നു.

2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ ആദ്യമായായിരുന്നു സന്ദര്‍ശിച്ചത്. 'മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം വളരെ സൗഹാര്‍ദ്ദപരമായിരുന്നു. അദ്ദേഹവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കടല്‍ത്തീരത്ത് ചെരുപ്പ് ധരിക്കാതെ ഒരുമിച്ചു നടക്കുകയും ചെയ്തിരുന്നു. പെഗാസസും മിസൈല്‍ സംവിധാനവും കേന്ദ്രബിന്ദുവാക്കി ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു കരാറിലെത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു,' ന്യൂയോര്‍ക്ക് ടൈംസ് വിശദമാക്കി.

മാസങ്ങള്‍ക്ക് ശേഷം അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു ഇന്ത്യയിലേക്ക് ഒരു അപൂര്‍വ സന്ദര്‍ശനം നടത്തിയെന്നും 2019 ജൂണില്‍ ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയ്ക്ക് നിരീക്ഷക പദവി നിഷേധിക്കുന്നതിന് യുഎന്നിന്റെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ ഇന്ത്യ ഇസ്രായേലിനെ പിന്തുണച്ച് വോട്ട് ചെയ്തുവെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യ പെഗാസസ് വാങ്ങിയെന്നത് ഇതുവരെ കേന്ദ്ര സര്‍ക്കാരോ ഇസ്രായേലൊ സമ്മതിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, ഇന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ഭീമാ കൊറേഗാവ് കേസില്‍ തടവില്‍ കഴിയുന്നവര്‍ തുടങ്ങിയ പ്രമുഖരായിരുന്നു പെഗാസസിന്റെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മൂന്ന് എഡിറ്റര്‍മാരുള്‍പ്പടെ 40 മാധ്യമപ്രവര്‍ത്തകരും പട്ടികയില്‍ ഉള്‍പ്പെട്ടതായും ദി വയര്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it