Latest News

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്കും എന്‍ വാസുവിനും ഇഡി സമന്‍സ്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്കും എന്‍ വാസുവിനും ഇഡി സമന്‍സ്
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍ വാസുവിനും സമന്‍സ് അയച്ചു. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളും പണമിടപാടുകളും കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹത്തെ ശബരിമലയില്‍ നിയമിച്ചത് താനല്ലെന്നുമാണ് തന്ത്രിയുടെ വാദം. ഇതിനെ സാധൂകരിക്കുന്നതിനായി ബെംഗളൂരു ശ്രീരാംപുര ക്ഷേത്രത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തന്ത്രി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മേല്‍ശാന്തിയായിരുന്ന ബെംഗളൂരു ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിന്റെ ഭരണസമിതിയില്‍നിന്ന് വിവരങ്ങള്‍ ലെറ്റര്‍പാഡില്‍ എഴുതിവാങ്ങി തന്ത്രിയുടെ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയിലെത്തിച്ചിരുന്നു. എന്നാല്‍, തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ദീര്‍ഘകാലത്തെ സൗഹൃദമുണ്ടെന്ന ആരോപണമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണ് ഈ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്.

1997 മുതല്‍ 2003 വരെയായിരുന്നു പോറ്റി ഇവിടെ മേല്‍ശാന്തിയായിരുന്നത്. ആ സമയത്ത് താഴമണ്‍ മഠത്തിലെ കണ്ഠരര് നീലകണ്ഠരായിരുന്നു തന്ത്രി. 2005ല്‍ നീലകണ്ഠര് അന്തരിച്ചു. രാജീവരോട് താന്ത്രികചുമതല ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം ആദ്യം ഒഴിഞ്ഞു. പിന്നീട് 2007ലാണ് അദ്ദേഹം ബെംഗളൂരുവിലെ ക്ഷേത്രത്തിന്റെ തന്ത്രിയായത്. 2015 വരെ തുടര്‍ന്നു. താന്‍ തന്ത്രിയാകുമ്പോഴേക്കും പോറ്റി അവിടം വിട്ടിരുന്നുവെന്നാണ് ഇതിലൂടെ രാജീവര് സ്ഥാപിച്ചത്. ഈ തെളിവുകളെ കോടതിയില്‍ എസ്‌ഐടിക്ക് പ്രതിരോധിക്കാനാകാതെ വന്നപ്പോഴാണ് വിജിലസ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെന്നുമാത്രമല്ല ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന പരാമര്‍ശവും കോടതിയില്‍നിന്നുണ്ടായി.

Next Story

RELATED STORIES

Share it