Sub Lead

ശത കോടികളുടെ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കി തെലങ്കാന സര്‍ക്കാര്‍; പ്രതിഷേധം ശക്തം

'മതപരവും പുണ്യകരവുമായ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ നിന്ന് മുക്തമല്ല' എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ 1654 ഏക്കറിലധികം വരുന്ന ഭൂമിയുടെ മേലുള്ള തെലങ്കാന സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം അംഗീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്.

ശത കോടികളുടെ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കി തെലങ്കാന സര്‍ക്കാര്‍; പ്രതിഷേധം ശക്തം
X

ഹൈദരാബാദ്: ഒരു ലക്ഷം കോടി രൂപയുടെ മുകളില്‍ വിലവരുന്ന വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്വത്താണ് സുപ്രിം കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കലാക്കിയത്. വഖ്ഫ് സ്വത്തുകള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത് തടയുന്നതില്‍ തെലങ്കാന വഖഫ് ബോര്‍ഡ് പരാജയപ്പെട്ടെന്ന വിമര്‍ശനം ശക്തമാവുന്നതിനിടെ സംഭവത്തില്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയരുകയാണ്.

'മതപരവും പുണ്യകരവുമായ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ നിന്ന് മുക്തമല്ല' എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ 1654 ഏക്കറിലധികം വരുന്ന ഭൂമിയുടെ മേലുള്ള തെലങ്കാന സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം അംഗീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. 1654 ഏക്കറും 32 ഗണ്ടുകളും വഖഫ് സ്വത്തായി പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിന്റെ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രിം കോടതി നിരീക്ഷണം.


2012 ഏപ്രിലില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി വഖഫ് ബോര്‍ഡിന് അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ (ഇപ്പോള്‍ തെലങ്കാന) സുപ്രീംകോടതിയില്‍ ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍പ്പാക്കുകയായിരുന്നു കോടതി.

തെലങ്കാനയിലെ മണികൊണ്ഡയില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗ ഹുസൈന്‍ ഷാ വാലിയുടെ വഖഫ് ഭൂമിയായിരുന്നു അത്. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന വഖഫ് സ്വത്തുക്കളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഈ കോടതി വിധി ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട തെലങ്കാന ഹൈക്കോടതിയിലെ െ്രെടബ്യൂണലുകളിലെ മുഴുവന്‍ കേസുകളിലും വഖ്ഫ് ബോര്‍ഡ് നേരത്തെ വിജയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വലിയ ഗൂഢാലോചനയും തെലങ്കാന വഖഫ് ബോര്‍ഡിന്റെ സംശയാസ്പദമായ ഇടപാടും കാരണം സുപ്രിം കോടതിയില്‍ വിധി റദ്ദാക്കപ്പെട്ടു. ഈ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തെലങ്കാന സംസ്ഥാന വഖഫ് ബോര്‍ഡിനാണെന്ന് ഹൈദരാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ അല്‍ ഹജ്രി പറഞ്ഞു.

മണികൊണ്ഡയിലെ ദര്‍ഗ ഹുസൈന്‍ ഷാ വാലി വഖഫ് ഭൂമി കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതില്‍ വഖഫ് ഉദ്യോഗസ്ഥരുടെ അലസ സമീപനം കേസ് തോല്‍ക്കാന്‍ ഇടയാക്കിയെന്ന ആരോപണം ശക്തമാണ്. കേസില്‍ വഖഫ് ബോര്‍ഡിന് അനുകൂലമായ എല്ലാ തെളിവുകളും നല്‍കുകയും ഹൈക്കോടതിയില്‍ കേസ് വാദിക്കുകയും ചെയ്ത സത്യസന്ധനായ തഹസില്‍ദാറെ കേസ് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ സ്ഥലം മാറ്റിയതായും പറയപ്പെടുന്നു.

വഖഫിന്റെ അവകാശവാദം സ്ഥാപിക്കുന്നതിനുള്ള എല്ലാ രേഖകളും നിഷേധിക്കാനാവാത്ത തെളിവുകളും ഉണ്ടായിരുന്നിട്ടും, കോടതിയില്‍ അത് ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. ടി.ആര്‍.എസ് സര്‍ക്കാരും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വ്യക്തമായ സംഭവമാണിതെന്നും അല്‍ ഹജ്രി പറഞ്ഞു.

തെലങ്കാന സര്‍ക്കാരിന് വലിയ ആശ്വാസമാണ് ഈ തീരുമാനം. ഒരു യൂണിവേഴ്‌സിറ്റി, ടൗണ്‍ഷിപ്പ്, മറ്റ് പ്രശസ്തമായ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനായി സംസ്ഥാനം പിന്നീട് സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു.

2012 ഏപ്രിലില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ ഫലമായി തെലങ്കാന വഖഫ് ബോര്‍ഡിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് സംസ്ഥാനം ഹൈക്കോടതിയില്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി വിധി തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന മറ്റ് നോസല്‍ (ഇനാമി) ഭൂമികളെ പ്രതികൂലമായി ബാധിച്ചേക്കാം.

സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനയ്ക്കുകയാണ്. ഡെക്കാന്‍ വഖഫ് സംരക്ഷണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തെലങ്കാന വഖഫ് ബോര്‍ഡ് ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. സുപ്രിം കോടതിയില്‍ കേസ് വാദിക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടെന്നും ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും വിവിധ സംഘടന പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു.മുന്‍ എംപിയും ഓള്‍ ഇന്ത്യ തന്‍സീം ഇന്‍സാഫ് പ്രസിഡന്റുമായ സയ്യിദ് അസീസ് പാഷയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ദര്‍ഗ ഹുസൈന്‍ ഷാ വാലിയുടെ ഭൂമിയുടെ മേലുള്ള അവകാശം ഉപേക്ഷിച്ച് തന്റെ ഭരണകൂടം വഖഫ് ബോര്‍ഡിന് കൈമാറുമെന്ന തെലങ്കാന മുഖ്യമന്ത്രി കെ സി റാവുവിന്റെ വാഗ്ദാനം അസീസ് പാഷ തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. വഖഫ് ബോര്‍ഡ് സര്‍ക്കാരിന്റെ ആഗ്രഹത്തിന് സൗമ്യമായി കീഴടങ്ങുകയും കേസ് ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും സര്‍ക്കാരിന്റെ അധികാരങ്ങള്‍ എല്ലാവരും തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡെക്കാന്‍ വഖഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ഉസ്മാന്‍ അല്‍ ഹാജിരി, സിപിഐ സെക്രട്ടറി ഇ ടി നരസിംഹ, അഖിലേന്ത്യ സുന്നി ഉലമ ബോര്‍ഡ് പ്രസിഡന്റ് അമീദ് ഷുത്താരി, അഡ്വ. മുഹമ്മദ് അഫ്‌സല്‍, കര്‍ണാടക പിസിസി വക്താവ് റാഷിദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it