Sub Lead

സൈബി ജോസ് ഹാജരായ കേസില്‍ ഹൈക്കോടതിയുടെ അസാധാരണ നടപടി; പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചു

സൈബി ജോസ് ഹാജരായ കേസില്‍ ഹൈക്കോടതിയുടെ അസാധാരണ നടപടി; പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചു
X

കൊച്ചി: കൈക്കൂലി കേസില്‍ ആരോപണവിധേയനായ അഡ്വക്കറ്റ് സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി. പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. 2022 ഏപ്രില്‍ 29നായിരുന്നു മുന്‍കൂര്‍ജാമ്യം നല്‍കി കൊണ്ട് കോടതി ഉത്തരവിട്ടത്.

പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുകയായിരുന്നു. കേസ് കോടതി പുനര്‍വിചാരണ നടത്തും. നോട്ടിസ് ലഭിച്ചിട്ടും പരാതിക്കാരന്‍ ഹാജരായില്ലെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നിവര്‍ക്ക് ജാമ്യം നല്‍കിയത് പരാതിക്കാരനായ തന്റെ വാദം കേള്‍ക്കാതെ ആണെന്നാണ് പരാതി.

പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടിസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ 2022 ഏപ്രില്‍ 29ല്‍ താന്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിച്ചത്. പ്രതികളുടെ ജാമ്യഹരജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നല്‍കാന്‍ കോടതി അന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകര്‍ ഹാജരായിരുന്നില്ല.

കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ നോട്ടിസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. നോട്ടിസ് നല്‍കിയിരുന്നില്ലെന്ന് കോടതിക്ക് ബോധ്യമായതനെത്തുടര്‍ന്നാണ് സിആര്‍പിസി 482 പ്രകാരം തന്റെ മുന്‍ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ തിരിച്ചുവിളിച്ചത്. ഒരുവര്‍ഷം മുമ്പ് നല്‍കിയ ജാമ്യഹരജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടു. അനുകൂല വിധി വാങ്ങി നല്‍കാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ ഹൈക്കോടതി അഭിഭാഷക പ്രസിഡന്റ് കൂടിയായ അഡ്വക്കറ്റ് സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.

Next Story

RELATED STORIES

Share it