Sub Lead

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ നാശനഷ്ടവും പെരുകുകയാണ്. ഇതിനിടെ, കണ്ണൂര്‍ തളിപ്പറമ്പിനു സമീപം കാപ്പിമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജില്‍പെട്ട വിനോദ സഞ്ചാര മേഖലയായ കാപ്പിമലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വിനോദ സഞ്ചാര മേഖലയായ പൈതല്‍മലയ്ക്കും കാപ്പിമലയ്ക്കും ഇടയിലുള്ള വൈതല്‍ക്കുണ്ടിലെ വനമേഖലയിലാണ് ഉരുള്‍പൊട്ടിയതെന്നാണ് റിപോര്‍ട്ട്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെയും ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണിത്. അപകട സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.അതിശക്തമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലും പ്രഫഷനല്‍ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാലക്കാട് മരം വീണ് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം താറുമാറായി. കൊല്ലം, എറണാകുളം ജില്ലകളില്‍ രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. എറണാകുളം കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളം കയറി. കൊല്ലം ബീച്ചിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കടലെടുത്തു, സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. തൃശൂര്‍ രാമവര്‍മപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കോട്ടയം-കുമരകം-ചേര്‍ത്തല റോഡില്‍ ഇല്ലിക്കലില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളിലേക്ക് അടക്കം വെള്ളം കയറി. കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി. ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ എടത്വ ഡിപ്പോയില്‍നിന്നു മുട്ടാര്‍ കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

പത്തനംതിട്ടയില്‍ പമ്പാ നദി കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇരവിപേരൂര്‍ ജങ്ഷനില്‍ വെള്ളം കയറി. ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. മരം വീണ് കൊയിലാണ്ടി ദേശീയപാതയില്‍ മൂടാ ടിവി മംഗലം സ്‌കൂളിനു സമീപം ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. വടകര നഗരസഭ മുതല്‍ ചോറോട് പഞ്ചായത്ത് അതിര്‍ത്തി വരെയാണ് മഴദുരിതം. തളീക്കരയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, ഗതാഗതം മുടങ്ങി. കോട്ടയം മീനച്ചിലാറ്റിലെ നീലിമംഗലം, പേരൂര്‍, നാഗമ്പടം, തിരുവാര്‍പ്പ്, കുമരകം എന്നിവിടങ്ങളിലെ ഹൈഡ്രോളജിക്കല്‍ സ്‌റ്റേഷനുകളിലെ ജലനിരപ്പ് അപകടനിരപ്പിനും മുകളില്‍. അയര്‍ക്കുന്നം പുന്നുത്തറയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്‌നിരക്ഷാ സേന ഡിങ്കിബോട്ടില്‍ പ്രദേശത്തുനിന്നു രക്ഷിച്ചു. ജില്ലയില്‍ ഇതു വരെ 35 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 218 കുടുംബങ്ങളിലെ 700 പേര്‍ ക്യാംപിലുണ്ട്. വെള്ളം ഉയര്‍ന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ എടത്വ ഡിപ്പോയില്‍നിന്നു മുട്ടാര്‍ കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. 7 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരെ ക്യാംപിലേക്ക് മാറ്റും.


Next Story

RELATED STORIES

Share it