Sub Lead

'ഏത് നിമിഷവും മരിച്ചേക്കാം'; അതീഖുര്‍ റഹ്മാന് ചികില്‍സ തേടി ഭാര്യാ പിതാവ് അലഹബാദ് ഹൈക്കോടതിയില്‍

ഏത് നിമിഷവും മരിച്ചേക്കാം;  അതീഖുര്‍ റഹ്മാന് ചികില്‍സ തേടി ഭാര്യാ പിതാവ് അലഹബാദ് ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖുര്‍ റഹ് മാന് വിദഗ്ധ ചികില്‍സ തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അതീഖുര്‍ റഹ്മാന്‍ അടിയന്തര ചികില്‍സ ലഭ്യമാക്കിയില്ലെങ്കില്‍ ഏത് നിമിഷവും മരിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ പിതാവ് ശഖാവത് നവംബര്‍ 18ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അതീഖിന്റെ ഹൃദയ വാല്‍വിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

അതീഖിന്റെ ഹൃദയ വാല്‍വിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. 'ഞങ്ങള്‍ക്ക് പലപ്പോഴും അതീഖിനെ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. അതീഖിന് ആവശ്യമായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ അവന്റെ ജീവന്‍ പോലും അപകടത്തിലാവും'. അതീഖിന്റെ സഹോദരന്‍ മതീന്‍ പറഞ്ഞു.

ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ബാധിക്കുന്ന 'അയോര്‍ട്ടിക് റെഗര്‍ഗിറ്റേഷന്‍' എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിനുള്ളത്. ആവശ്യമായ ചികില്‍സ ലഭ്യമാകാതിരുന്നാല്‍ ഹൃദയ സ്തംഭനത്തിന് വരേ ഇടയാക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

'2020 ഒക്ടോബര്‍ 5 ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഒരു മാസം മുമ്പ്, എയിംസിലെ ഡോക്ടര്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയാണ് 60 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിക്കാന്‍ കുടുംബം ഒരു അപേക്ഷ സമര്‍പ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ അദ്ദേഹത്തിന് എയിംസില്‍ ശസ്ത്രക്രിയ നടത്താനാകും.

'അതീഖിന് അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ശ്വസിക്കാന്‍ കഴിയില്ല. മാത്രമല്ല കൈകളും കാലുകളും വിറയ്ക്കുകയും വല്ലാതെ വിയര്‍ക്കുകയും ചെയ്യും. സംസാരിക്കാന്‍ പോലും കഴിയില്ല. ഞങ്ങള്‍ അവനെ മുസഫര്‍നഗര്‍, മീററ്റ്, അലിഗഡ് എന്നിവിടങ്ങളിലെ ആശുപത്രികളിലും ഡല്‍ഹിയിലെ എയിംസ് എന്നിവിടങ്ങളിലും ചികില്‍സിച്ചിട്ടുണ്ട്'. സഹോദരന്‍ പറഞ്ഞു.

അതീഖ് ജയിലില്‍ മരണപ്പെട്ടേക്കുമോ എന്ന് പോലും ആശങ്കപ്പെടുന്നതായും കുടുംബം. 'അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ രക്തയോട്ടം നില്‍ക്കുമെന്നും അത് മരണത്തിന് വരേ കാരണമാകുമെന്നും മതീന്‍ പറയുന്നു.

2021 സെപ്തംബര്‍ 23 ന് പിഎംഎല്‍എ കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് റഹ്മാന്‍ അസുഖം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. അതീഖിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് അടിയന്തരമായി വിദഗ്ധ ചികില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ലഖ്‌നൗവിലെ എസ്ജിപിജിഐ അല്ലെങ്കില്‍ ഡല്‍ഹി എയിംസ് ആശുപത്രികളാണ് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തത്. എന്നാല്‍, ചികില്‍സ ലഭ്യമാക്കാതെ ജയില്‍ അധികൃതര്‍ അദ്ദേഹത്തെ മഥുര ജയിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു. റഹ്മാന്റെ ആരോഗ്യനില സംബന്ധിച്ച് ലഖ്‌നൗവിലെ പ്രത്യേക കോടതി പിഎംഎല്‍എ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഒക്‌ടോബര്‍ 11ന് ജയില്‍ സൂപ്രണ്ടിന്റെ ഓഫിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എയിംസിലെ വിദഗ്ധര്‍ റഹ്മാന് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചതായി ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു.

കൂടാതെ, ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപ ഉത്തര്‍പ്രദേശ് പോലിസ് ഡയറക്ടര്‍ ജനറലില്‍ നിന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുക ലഭിച്ചു കഴിഞ്ഞാല്‍ എയിംസിലേക്ക് മാറ്റുമെന്നും അറിയിച്ചു.

ഒക്‌ടോബര്‍ 12ന് പിഎംഎല്‍എ കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഉത്തര്‍പ്രദേശിലെ ജയില്‍ ഡിജിപി അദ്ദേഹത്തെ എയിംസിലേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടതായും ജയില്‍ സൂപ്രണ്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'ഉത്തരവ് പുറപ്പെടുവിച്ചു, പക്ഷേ അതിന്റെ രേഖാമൂലമുള്ള പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഉത്തരവ് കിട്ടിയാലുടന്‍ അതീഖുര്‍ റഹ്മാനെ എയിംസിലേക്ക് കൊണ്ട് പോവും'. ജയില്‍ സൂപ്രണ്ട് അറിയിച്ചു.

2020 സെപ്തംബറില്‍ പടിഞ്ഞാറന്‍ യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് അതീഖുര്‍ റഹ് മാന്‍, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനുമൊപ്പം അവിടേക്ക് പോയത്. ഒക്ടോബര്‍ 5നായിരുന്നു ഇവരുടെ യാത്ര. സിദ്ദിഖ് കപ്പന്‍, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മസൂദ്, ടാക്‌സി ഡ്രൈവര്‍ ആലം എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യുകയായിരുന്നു കാപ്പന്റെ ലക്ഷ്യം. എന്നാല്‍ മഥുര ടോള്‍ പ്ലാസയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ ഉത്തര്‍പ്രദേശ് പോലിസ് തടഞ്ഞു. പൊതു സമാധാനം ലംഘിച്ചെന്നു പറഞ്ഞ് ഡ്രൈവര്‍ ആലം ഉള്‍പ്പെടെയുള്ള വാഹനത്തിലുള്ള എല്ലാവരെയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി) പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഇവര്‍ക്കെതിരേ യുഎപിഎ പ്രകാരം രണ്ട് കുറ്റങ്ങളും ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് (ഐടി ആക്റ്റ്) എന്നിവ പ്രകാരം നിരവധി കുറ്റങ്ങളും ചുമത്തി ജയിലിലടച്ചു. യുഎപിഎ ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തിയോടെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും അടയുകയായിരുന്നു. അതീഖുര്‍ റഹ് മാന് ചികില്‍സ ലഭ്യമാക്കാന്‍ കോടതി ഇടപെടല്‍ ഉണ്ടാവണമെന്ന് മാത്രമാണ് കുടുംബത്തിന്റെ ആവശ്യം.

Next Story

RELATED STORIES

Share it