ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടി, മറ്റൊരാളെ കൊന്ന് താന്‍ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; മൂന്ന് വര്‍ഷത്തിനുശേഷം യുപിയില്‍ യുവാവ് അറസ്റ്റില്‍
ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യലബോറട്ടറിയില് പാത്തോളജിസ്റ്റായി ജോലിചെയ്തിരുന്ന രാകേഷ് (34) ആണ് മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റിലായിരിക്കുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം തുടരുന്നതിനാണ് രാകേഷ് ഭാര്യയെയും മക്കളെയും ക്രൂരമായി വകവരുത്തിയത്.
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടിയശേഷം ആള്‍മാറാട്ടം നടത്തി ജീവിച്ച യുവാവിനെ പോലിസ് പിടികൂടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലാണ് പോലിസ് 2018ല്‍ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുക മാത്രമല്ല, മറ്റൊരാളെ കൊന്ന് താനാണ് മരിച്ചതെന്ന് പോലിസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യലബോറട്ടറിയില് പാത്തോളജിസ്റ്റായി ജോലിചെയ്തിരുന്ന രാകേഷ് (34) ആണ് മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റിലായിരിക്കുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം തുടരുന്നതിനാണ് രാകേഷ് ഭാര്യയെയും മക്കളെയും ക്രൂരമായി വകവരുത്തിയത്.
കേസില്‍ സ്ത്രീയും പ്രതിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് കുടുംബാംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്. കുടുംബവും സ്ത്രീയും കൊലപാതകം മറച്ചുവയ്ക്കാന്‍ പല ഘട്ടത്തിലും പ്രതിയെ സഹായിച്ചെന്ന് പോലിസ് പറഞ്ഞു. പ്രതിയുടെ പിതാവ് വിരമിച്ച പോലിസ് ഉദ്യോഗസ്ഥനാണ്. വീടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. 2018 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെയും 18 മാസവും മൂന്ന് വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെയുമാണ് രാകേഷ് കൊലപ്പെടുത്തിയത്.
കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ട് സിമന്റിട്ട് മൂടി. ഭാര്യ തന്റെ മക്കളുമായി വീട്ടില്‍നിന്ന് പോയെന്നും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നുമാണ് രാകേഷ് പറഞ്ഞിരുന്നത്. ഏതാനും മാസങ്ങള്‍ക്കുശേഷം രാകേഷിന്റെ ഭാര്യയുടെ അച്ഛന് തട്ടിക്കൊണ്ടുപോവല്‍, സ്ത്രീധന പീഡനം തുടങ്ങിയ പരാതികളുമായി കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നോയിഡ പോല്ിസ് അന്വേഷണവും ആരംഭിച്ചു. എന്നാല്‍, വീട് വിട്ടുപോയെന്ന് രാകേഷ് പറഞ്ഞ ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ച് പോലിസിന് വിവരമൊന്നും ലഭിച്ചില്ല. അതിനിടെ, പോലിസിന്റെ അന്വേഷണം വഴിതിരിച്ചുവിടാന്‍ രാകേഷ് മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്തു.
രാകേഷ് താനുമായി സാമ്യമുള്ള ഒരാളെ കൊന്ന് താന്‍ മരിച്ചെന്ന് പോലിസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. തലയറുത്ത് കൈകള്‍ വെട്ടിമാറ്റി മൃതദേഹത്തെ രാകേഷിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. തലയും കൈകളും കത്തിച്ചശേഷം സമീപത്തായി തിരിച്ചറിയല്‍ കാര്‍ഡ് ഉപേക്ഷിക്കുകയും ചെയ്തു. കൊലക്കേസ് ഫയല്‍ ചെയ്ത പോലിസ് ഡിഎന്‍എ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം രാകേഷിന്റേതല്ലെന്ന് വ്യക്തമായത്. ഇതോടെയാണ് സംശയം തോന്നിയ പോലിസ്, രാകേഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. ഒരുമാസം മുമ്പ് മാത്രമാണ് ഡിഎന്‍എ പരിശോധനാഫലം ലഭിച്ചത്.
ഫലം ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കസ്ഗഞ്ച് പോലിസ് മേധാവി രോഹന് പ്രമോദ് ബോത്രെ പറഞ്ഞു. പാത്തോളജിസ്റ്റായതിനാല് തെളിവുകള്‍ എങ്ങനെ നശിപ്പിക്കണമെന്ന് രാകേഷിന് അറിയാമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ദിലീപ് ശര്‍മ എന്ന പേരില്‍ ഹരിയാനയില്‍ ആള്‍മാറാട്ടം നടത്തി കഴിയുന്നതിനിടെയാണ് ഇയാളെ പോലിസ് വലയിലാക്കിയത്. ഹരിയാനയില്‍ തൊഴിലുടമകളോട് താന്‍ കിഴക്കന്‍ യുപിയിലെ കുശിനഗര്‍ ജില്ലക്കാരനാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്.
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT