Sub Lead

പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു

കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തുറന്നടിച്ചിരുന്നു.

പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
X

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമന നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരേ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവർണറുടെ നടപടി.

കണ്ണൂർ സർവകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ നടപടി സ്വീകരിച്ചത്. നിയമന നടപടിയുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി. നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറുടെ വാദങ്ങൾ തള്ളി കൊണ്ടാണ് ഗവർണറുടെ നടപടി.

കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി.

അതിനിടെ, കണ്ണൂർ സർവകലാശാലയിൽ പ്രിയ വ‍ർഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നായിരുന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. കണ്ണൂർ സർവകലാശാലയിൽ ക്രമക്കേട് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്ന് ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ വാക്കുകൾ. സിമിലാരിറ്റി ചെക്കിങ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ. ഗോപിനാഥൻ നായർ പറ‍ഞ്ഞു. റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂനിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നും വൈസ് ചാൻസലർ അറിയിച്ചു.

Next Story

RELATED STORIES

Share it