Sub Lead

'സിഎഎ പ്രക്ഷോഭകരെ വെടിവയ്ക്കൂ' എന്നാക്രോശിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനു ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്യാപ്റ്റനായി സ്ഥാനക്കയറ്റം

സിഎഎ പ്രക്ഷോഭകരെ വെടിവയ്ക്കൂ എന്നാക്രോശിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനു ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്യാപ്റ്റനായി സ്ഥാനക്കയറ്റം
X

ന്യൂഡല്‍ഹി: സിഎഎ പ്രക്ഷോഭം ശക്തമാവുന്നതിനിടെ ബിജെപി നടത്തിയ റാലിക്കിടെ പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവിനു ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്യാപ്റ്റനായി സ്ഥാനക്കയറ്റം. കേന്ദ്ര ധനകാര്യ, കോര്‍പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂറിനാണ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി ഇന്ന് പ്രഖ്യാപനം നടത്തിയത്. 2016ലാണ് ഇദ്ദേഹം ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റായി നിയമിച്ചത്. ചടങ്ങിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. '2016 ജൂലൈയില്‍ ഒരു ലെഫ്റ്റനന്റായി എന്നെ ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് ഒരു സാധാരണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഇന്ന് പങ്കിടാന്‍ എനിക്ക് ക്യാപ്റ്റന്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ജനങ്ങളെ സേവിക്കാനുള്ള എന്റെ പ്രതിബദ്ധതയും മാതൃരാജ്യത്തോടുള്ള കടമയും ക്യാപ്റ്റന്‍ പദവിയിലൂടെ ഞാന്‍ വീണ്ടും ഉറപ്പിക്കുന്നു' എന്നായിരുന്നു അനുരാഗ് സിങ് താക്കൂറിന്റെ ട്വീറ്റ്. ഇതോടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സ്ഥിരമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിത്തീരുന്ന ആദ്യത്തെ ബിജെപി എംപിയായി ഇദ്ദേഹം മാറി.

124 സിഖ് റെജിമെന്റിന്റെ ക്യാപ്റ്റനായാണ് അനുരാഗിനെ നിയമിച്ചത്. 2016 ജൂലൈയിലാണ് അനുരാഗ് സൈന്യത്തിന്റെ ഭാഗമായത്. അന്നത്തെ കരസേനാമേധാവി ജനറല്‍ ദല്‍ബിര്‍ എസ് സുഹാഗാണ് അനുരാഗിനെ ലെഫ്റ്റനന്റായി നിയമിച്ചത്. ചണ്ഡീഗഢില്‍ നടന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരുന്നു നിയമനം. ഭോപാലില്‍ രണ്ടാഴ്ചക്കാലം സൈനിക പരിശീലനവും നേടി.

മറ്റ് തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് സൈനികസേവനത്തിലൂടെ രാജ്യത്തെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കുന്ന സൈനിക വിഭാഗമാണ് ടെറിറ്റോറിയല്‍ ആര്‍മി. പ്രകൃതിക്ഷോഭങ്ങള്‍ പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന വേളയില്‍ സൈന്യത്തോടൊപ്പം ടെറിറ്റോറിയല്‍ ആര്‍മി പ്രവര്‍ത്തിക്കാറുണ്ട്. കേരളത്തിലെ ചലച്ചിത്ര താരങ്ങള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അനുരാഗ് സിങ് താക്കൂര്‍. 2008 മെയ് മാസത്തില്‍ ഹാമിര്‍പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2009, 2014, 2019 തിരഞ്ഞെടുപ്പുകളിലും ജയിച്ചു. ഇതിനു ശേഷം ഭാരതീയ ജനത യുവ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

റിഥാലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റാലിക്കിടെയാണ് 2020 ജനുവരിയില്‍ സിഎഎ പ്രക്ഷോഭകര്‍ക്കു നേരെ 'ഗോലി മാരോ' പ്രയോഗം നടത്തിയത്. പൗരത്വ നിയമ ഭേഗദതിക്കെതിരേ സമാധാനപരമായി പ്രക്ഷോഭം നടത്തിയ ഷാഹീന്‍ ബാഗ് സമരക്കാര്‍ ഉള്‍പ്പെടെയുള്ളവരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വരുടെ ആസൂത്രണത്തില്‍ മുസ് ലിം വിരുദ്ധ കലാപം അരങ്ങേറിയത്. ഇത്തരത്തിലൊരാള്‍ക്കു തന്നെ രാജ്യത്തിന്റെ സൈനിക പദവിയില്‍ ഉന്നത സ്ഥാനം നല്‍കുന്നത് സംഘപരിവാരത്തിന്റെ താല്‍പര്യപ്രകാരമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

'Goli maro traitors' fame Union Minister Anurag Thakur promoted to Captain of Territorial Army

Next Story

RELATED STORIES

Share it