Sub Lead

സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കണം- പോപുലര്‍ ഫ്രണ്ട്

സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കണം- പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ക്രമസമാധാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, വാഹനം തടഞ്ഞ് ആക്രമണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. വിദേശത്തു നിന്ന് നാട്ടിലെത്തിയ യുവാക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നുമുള്ള പരാതികള്‍ നിരന്തരം ഉയരുകയാണ്.

പോലിസിന്റെയും കസ്റ്റംസിന്റെയും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെയും മൗനാനുവാദത്തോടെയാണ് സംസ്ഥാനത്ത് വന്‍കിട സ്വര്‍ണമാഫിയാ സംഘങ്ങള്‍ തഴച്ചുവളരുന്നത്. നിര്‍ധനരായ യുവതി യുവാക്കളെ ചൂഷണം ചെയ്ത് സ്വര്‍ണം കടത്തുന്ന സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ സ്രാവുകളാണ്. ഇവര്‍ നിയമത്തിന്റെ വലയില്‍ അകപ്പെടുന്നില്ല. നാട്ടിലേക്കുള്ള എയര്‍ടിക്കറ്റിനുവേണ്ടി നിസാര കൂലിക്ക് കാരിയര്‍മാരാവേണ്ടിവരുന്നവര്‍ മാത്രമാണ് വലയിലാവുന്നത്. അവര്‍ക്കാവട്ടെ തങ്ങളെ സ്വര്‍ണം ഏല്‍പ്പിച്ച ആളുകളുടെ പേരുപോലും അറിയാറില്ല. അതിനാല്‍തന്നെ സ്വര്‍ണക്കടത്തിന് പിന്നിലെ വമ്പന്‍മാര്‍ സുരക്ഷിതരാണ്. ഇവരിലേക്ക് അന്വേഷണങ്ങള്‍ എത്താറില്ല. എത്തിയാല്‍തന്നെ പണമൊഴുക്കി അന്വേഷണങ്ങള്‍ മരവിക്കുന്നതാണ് പതിവ്.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പ്രഹസനമായത് ഉദാഹരണമാണ്. ആരോപണ വിധേയനായ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ഏതാനും മാസത്തെ വിശ്രമത്തിന് ശേഷം ജോലിയില്‍ തിരിച്ചുകയറി. സംഘപരിവാര ബന്ധമുള്ള പ്രമുഖ ജുവലറി ഉടമയ്ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നതും അന്വേഷണത്തിലുണ്ടായില്ല. ആര്‍എസ്എസ് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സ്വര്‍ണക്കടത്തിന് ഇടനിലക്കാരനായെന്ന വെളിപ്പെടുത്തലും ഒതുക്കിതീര്‍ത്തു.

കടത്തികൊണ്ടുവരുന്ന സ്വര്‍ണം ആര്‍ക്കുവേണ്ടി, എവിടേക്കാണ് പോവുന്നത് എന്നുമാത്രം അന്വേഷിക്കേണ്ടതിന് പകരം കോടികള്‍ മുടക്കിയുള്ള അന്വേഷണ നാടകങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. സ്വര്‍ണം മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കള്ളക്കടത്ത് മാഫിയാ സംഘങ്ങളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it