Sub Lead

വനം കൊള്ള: ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം; വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ള അവിഹിതമായ ഇടപെടലുകളുണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ള ഈ വനംകൊള്ളയെക്കുറിച്ച് നീതിപൂര്‍വവും നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍തന്നെ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.

വനം കൊള്ള: ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം; വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
X

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൊടും വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉദ്യോഗസ്ഥതല അന്വേഷണം അപര്യാപ്തമാണെന്നും അനിവാര്യമായത് ജുഡീഷ്യല്‍ അന്വേഷണമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സത്യം പുറത്തുകൊണ്ടുവരാനോ ഈ വന്‍കൊള്ളയ്ക്ക് പിന്നിലുള്ള ഗൂഢാലോചന, ചരടുവലികള്‍, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം കണ്ടെത്തുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനോ ഉദ്യോഗസ്ഥതല അന്വേഷണസംഘത്തിന് ധാരാളം പരിമിതികളുണ്ട് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ള അവിഹിതമായ ഇടപെടലുകളുണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ള ഈ വനംകൊള്ളയെക്കുറിച്ച് നീതിപൂര്‍വവും നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍തന്നെ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജി തന്നെ സമയബന്ധിതമായി നടത്തുന്ന അന്വേഷണമാണ് ഇക്കാര്യത്തില്‍ പ്രസക്തവും ഉചിതവുമായിട്ടുള്ളത്. ഇത്തരത്തിലുള്ള അന്വേഷണത്തിന് മാത്രമേ വിശ്വാസ്യത ഉണ്ടാവൂ.

അതുകൊണ്ട് കേരളം കണ്ട എറ്റവും സംഘടിതവും ആസൂത്രിതവും വ്യാപകവുമായ ഈ വനംകൊള്ളയെക്കുറിച്ച് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അതീവഗുരുതരമായ ഈ പ്രശ്‌നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂമന്ത്രി കെ രാജന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, നിയമമന്ത്രി പി രാജീവ് എന്നിവര്‍ക്ക് കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it