Sub Lead

നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; യാത്രാവിലക്കിനെതിരേ ഇ പി ജയരാജന്‍

നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; യാത്രാവിലക്കിനെതിരേ ഇ പി ജയരാജന്‍
X

തിരുവനന്തപുരം: മൂന്നാഴ്ച യാത്ര വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരേ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്. ഇന്‍ഡിഗോ വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു. തനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ല. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നുപോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചവര്‍ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇന്‍ഡിഗോ കമ്പനി ടിക്കറ്റ് നല്‍കുകയായിരുന്നു. ജൂണ്‍ 13ന് താനും ഭാര്യയും ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്കുനേരേ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം കമ്പനിയുടെ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പ് ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിര്‍ദേശം. അന്ന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകന്‍ വിശദാംശങ്ങള്‍ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരുതരത്തിലുമുള്ള വിവരവും കമ്പനിയില്‍നിന്ന് ലഭിച്ചില്ല.

ഇന്ന് രാവിലെയാണ് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത കണ്ടത്. അപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇവിടുത്തെ ഇന്‍ഡിഗോ കമ്പനിക്ക് നിര്‍ദേശം അയച്ചുകൊടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇന്‍ഡിഗോ കമ്പനി നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവ് രണ്ടുകോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്ക്ക് വില പ്രഖ്യാപിച്ചത്. സെഡ് കാറ്റഗറിയുള്ള ആള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനല്‍ കേസിലെ പ്രതി അടക്കം മൂന്നംഗ സംഘം ടിക്കറ്റെടുത്ത് കയറി. ഈ മൂന്നുപേര്‍ക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു.

ഗുരുതരമായ വീഴ്ചയാണ് ഇന്‍ഡിഗോയ്ക്കു പറ്റിയത്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഓഫിസില്‍നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് കൊടുക്കാതിരിക്കണമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയില്‍നിന്ന് താന്‍ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കില്‍ ഇന്‍ഡിഗോ കമ്പനിക്കു കളങ്കമുണ്ടായേനേ. ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കേണ്ടതാണ്. അവര്‍ക്കുണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് താനാണ്. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ലെന്നാണ് തോന്നുന്നത്.

വസ്തുതാപരമായി കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാനല്ല ഇന്‍ഡിഗോയ്ക്കു താല്‍പര്യം. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. മാന്യമായി സര്‍വീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നുമില്ലെന്നും അവരുടെ ഫ്‌ളൈറ്റ് സര്‍വിസ് ബഹിഷ്‌കരിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിന്റെ പേരിലാണ് ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്നാഴ്ച യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it