Sub Lead

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക താവളത്തെ സംരക്ഷിക്കാന്‍ എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് യുഎസ്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക താവളത്തെ സംരക്ഷിക്കാന്‍ എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് യുഎസ്
X

വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡിയെഗോ ഗാസിയ ദ്വീപിലെ സൈനികതാവളം സംരക്ഷിക്കാന്‍ എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് യുഎസ്. നിലവില്‍ ഈ താവളത്തിലുള്ള ബി-52എച്ച് ബോംബറുകളെയും മറ്റും അത്യാധുനിക യുദ്ധ ഉപകരണങ്ങളെയും സംരക്ഷിക്കാനാണ് നാലു എഫ്-15 ഫൈറ്റര്‍ ജെറ്റുകളെ അധികമായി എത്തിച്ചിരിക്കുന്നതെന്ന് യുഎസിന്റെ ഇന്‍ഡോ-പസിഫിക് കമാന്‍ഡ് പബ്ലിക്ക് അഫയേഴ്‌സ് സിഡിആര്‍ മാത്യു കോമര്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.


എന്നാല്‍, ഇവ യുഎസ് സൈന്യം ഒഴിവാക്കി കൊണ്ടിരിക്കുന്ന എഫ്-15സി/ഡിയാണോ അതോ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ നാല് ബി-52എച്ച് ബോംബറുകളും അഞ്ച് കെസി-135 ടാങ്കറുകളും ഒരു സി-17 കാര്‍ഗോ വിമാനവുമാണ് താവളത്തിലുള്ളത്. ഇവിടെ നിന്നാണ് ബി2 ബോംബറുകള്‍ യെമനെ ആക്രമിച്ചിരുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ പത്ത് ബോംബറുകള്‍ ഇവിടെയുണ്ടായിരുന്നുവെന്നും ഹൂത്തികളുമായി വെടിനിര്‍ത്തല്‍ വന്നതോടെ ആറെണ്ണം തിരിച്ച് യുഎസിലേക്ക് കൊണ്ടുപോയി.


സമുദ്രത്തില്‍ ഏറെ അകലെയായതിനാല്‍ ഇറാന്റെ മിസൈലുകള്‍ക്ക് ഇവിടെ എത്താന്‍ കഴിയില്ലെന്നാണ് യുഎസ് ആദ്യം വിലയിരുത്തിയിരുന്നത്. പക്ഷേ, ഇറാന്റെ മിസൈലുകളുടെ ശേഷി വര്‍ധിച്ചതോടെ ഈ ഉറപ്പ് നഷ്ടപ്പെട്ടു. ഇറാനില്‍ നിന്നും ഡിയെഗോ ഗാസിയയിലേക്ക് 4,000 കിലോമീറ്റര്‍ അകലമുണ്ടെങ്കിലും അവരുടെ പുതിയതരം അന്തര്‍വാഹിനികള്‍ വെല്ലുവിളിയായി തുടരുകയാണ്. ഈ അന്തര്‍വാഹിനികള്‍ക്ക് പൊട്ടിത്തെറിക്കുന്ന ഡ്രോണുകളും പലതരം മിസൈലുകളും വിക്ഷേപിക്കാന്‍ കഴിയും. കൂടാതെ ചെറിയ ബോട്ടുകളില്‍ എതിരാളികള്‍ ദ്വീപില്‍ എത്തുന്ന സാഹചര്യവും യുഎസ് ആലോചിക്കുന്നുണ്ട്.


ഇറാഖ് മുതല്‍ അഫ്ഗാനിസ്താന്‍ വരെയുള്ള മേഖലയിലെ എല്ലാ അധിനിവേശങ്ങളിലും യുഎസിന്റെ പ്രധാന ലോഞ്ച് പാഡായിരുന്നു ഈ ദ്വീപ്. ഇനി ഇറാനെ ആക്രമിക്കുകയാണെങ്കിലും ഇത് ഒരു പ്രധാന കേന്ദ്രമായിരിക്കും.

വിദൂരമായ ഈ ദീപിന് ഒരു കഥയുണ്ട്. കടുത്ത കൊളോണിയല്‍ അനീതിയുടെ ഇരയാണ് ഈ ദ്വീപ് വാസികള്‍. ചഗോസായന്‍സ് എന്ന പേരിലുള്ള ഒരു വിഭാഗമായിരുന്നു ഈ ദ്വീപിന്റെ യഥാര്‍ത്ഥ ഉടമകള്‍. ചാഗോസ് ദ്വീപസമൂഹത്തിന്റെ ഭാഗമായ ഡിയെഗോ ഗാസിയയിലേക്ക് കൊണ്ടുവന്ന ആഫ്രിക്കന്‍ അടിമകളുടെ പിന്‍ഗാമികളായ ആഫ്രിക്കന്‍ഏഷ്യന്‍ വംശീയ വിഭാഗങ്ങളും ഇന്തോ-മലയന്‍ വംശീയ വിഭാഗങ്ങളുമാണ് ചഗോസായന്‍സ് എന്നറിയപ്പെടുന്നത്.

ഇവിടെ സൈനികതാവളം നിര്‍മിക്കാനായി ചഗോസായന്‍സിനെ നിര്‍ബന്ധിതമായി പുറത്താക്കി. യുഎസിന്റെ ആവശ്യപ്രകാരം ബ്രിട്ടന്‍ ദ്വീപിനെ മൗറീഷ്യസില്‍ നിന്നും വേര്‍പ്പെടുത്തി വംശഹത്യ നടത്തി. ദ്വീപിനെ മൗറീഷ്യസിന് കൈമാറാന്‍ 2014ല്‍ ബ്രിട്ടന്‍ തീരുമാനിച്ചെങ്കിലും യുഎസുമായുള്ള വാടകക്കരാര്‍ നിലനില്‍ക്കുകയാണ്. അതായത്, ഫലത്തില്‍ യുഎസിന്റെ കൈയ്യിലാണ് ദ്വീപ്. അവരുടെ സാമ്രാജ്യത്വ യുദ്ധങ്ങളുടെ വിക്ഷേപണ കേന്ദ്രമായി വീണ്ടും ദ്വീപിനെ ഉപയോഗിക്കാന്‍ ശ്രമം നടക്കുകയാണ്.

Next Story

RELATED STORIES

Share it