Sub Lead

യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞു വെച്ച് ക്രൂര പീഡനം: പ്രതി മാര്‍ട്ടിന്റെ ജീവിത രീതി ദുരൂഹം;തുടക്കത്തില്‍ പിടിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് കമ്മീഷണര്‍

പിടിയിലായ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇയാള്‍ക്കെതിരെ മറ്റൊരു പെണ്‍കുട്ടി കൂടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തുവെന്നും കമ്മീഷണര്‍ പറഞ്ഞു.പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജീവിത രീതിയില്‍ തന്നെ വലിയ നിഗൂഢതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു

യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞു വെച്ച് ക്രൂര പീഡനം: പ്രതി മാര്‍ട്ടിന്റെ ജീവിത രീതി ദുരൂഹം;തുടക്കത്തില്‍ പിടിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് കമ്മീഷണര്‍
X

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജീവത രീതി ദുരൂഹമാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രതിയെ പിടിക്കുന്നതിനായുള്ള അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചതായും കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.എന്തുകൊണ്ടാണ് തുടക്കത്തില്‍ അന്വേഷണം വൈകാന്‍ കാരണമായതെന്നത് സംബന്ധിച്ച് അന്വേണം ആരംഭിച്ചുവെന്നും കമ്മീഷണര്‍ പറഞ്ഞു.ഭാവിയില്‍ ഇത്തരം വൈകല്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കും.പുറത്തു പറായാത്ത സമാനമായ രീതിയിലുള്ള മറ്റു സംഭവങ്ങള്‍ ഉണ്ടോയെന്ന് പോലിസ് പരിശോധിക്കും. ഇതിനായി എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കും.അത്തരത്തില്‍ കേസുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പോലിസ് സ്വമേധയ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

തുടക്കത്തില്‍ തന്നെ കേസില്‍ നിയമപരമായി ചെയ്യേണ്ടിയിരുന്നതെല്ലാം പോലിസ് ചെയ്തിരുന്നു അതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.പ്രതിയുടെ പിടിയില്‍ നിന്നും രക്ഷപെട്ട് പുറത്തു വന്ന ഇരയായ യുവതി പോലിസില്‍ പരാതി നല്‍കാന്‍ തുടക്കത്തില്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല.ഇതിനു കാരണം പ്രതിയെ അവര്‍ വലിയ രീതിയില്‍ ഭയപ്പെട്ടിരുന്നുതിനാലാണെന്നും കമ്മീഷണര്‍ പറഞ്ഞു.പോലിസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കുകപ്രയും എല്ലാ വിമാനത്താവളങ്ങളില്‍ വിവരം നല്‍കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഇയാള്‍ കോടതിയ സമീപിച്ചിരുന്നു.തുടര്‍ന്ന് പോലിസ് കോടതിയെ കാര്യംബോധ്യപ്പെടുത്തി ജാമ്യാപേക്ഷ തള്ളിച്ചിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് യുവതി നേരിട്ടത് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് ബോധ്യപ്പെട്ടത്.തുടര്‍ന്ന് ഏതു വിധേനയും പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്ന പോലിസ് ഇതിനൊടുവിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കന്നത്. മൂന്നു ദിവസം നീണ്ടു നിന്ന അധ്വാനത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ക്കെതിരെ മറ്റൊരു പെണ്‍കുട്ടി കൂടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തുവെന്നും കമ്മീഷണര്‍ പറഞ്ഞു.പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജീവിത രീതിയില്‍ തന്നെ വലിയ നിഗൂഢതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.പീഢനം മാത്രമല്ലമെന്നും കമ്മീഷണര്‍ പറഞ്ഞു. നിലവിലെ കേസില്‍ 420ാം വകുപ്പു കൂടി ചുമത്തിയിട്ടുണ്ട്.പ്രതി മാര്‍ട്ടിന് ഇരയായ യുവതി അഞ്ചു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.മാസം 40,000 രൂപ വീതം തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇയാള്‍ യുവതിയില്‍ നിന്നും പണം വാങ്ങിയിരിക്കുന്നത്.ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിനാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ ഒരു ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും മാസം ഇത്രയധികം വരുമാനം ലഭിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ വാടക 43,000 രൂപയായിരുന്നു.ഇത്രയുമൊക്കെ വരുമാനം ലഭിക്കാന്‍ തക്ക ജോലിയായിരുന്നോ ഇയാള്‍ക്കെന്നതു സംബന്ധിച്ചെല്ലാം പോലിസ് വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. 19- 20 വയസുമുതല്‍ തന്നെ ഇയാള്‍ക്ക് അക്രമസ്വാഭവം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതെല്ലാം സംബന്ധിച്ച് അന്വേഷണം നടത്തും.ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ പോലിസിന്റെ പക്കല്‍ ഉണ്ട്.ഇന്നലെ വൈകിട്ട് പിടിയിലായ പ്രതിയെ പുലര്‍ച്ചെയാണ് കൊച്ചിയില്‍ എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.പിടിയിലായ ഇയാളുടെ മൂന്നു സുഹൃത്തക്കളെയും പ്രതിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും.ഇതിനു ശേഷം ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കുമെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്നലെ വൈകിട്ട് തൃശൂര്‍ വനമേഖലയില്‍ നിന്നാണ് പോലിസ് തിരിച്ചില്‍ നടത്തി പിടികൂടിയത്.പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകായായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്.

മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സൃഹൃത്തുക്കളായ തൃശൂര്‍ പാവറട്ടി സ്വദേശികളായ ധനീഷ്(29), ശ്രീരാഗ്(27), ജോണ്‍ ജോയി(28) എന്നിവരെ പോലിസ് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തിരുന്നു.ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മാര്‍ട്ടന്‍ ജോസഫ് പിടിയിലായത്.തൃശൂരില്‍ അടക്കം പ്രതി മാര്‍ട്ടിനെ തേടി പോലിസ് വ്യപകമായ തിരിച്ചില്‍ നടത്തിവരികയായിരുന്നു.മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള മേഖലകളിലായിരുന്നു തിരച്ചില്‍. പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസും ക്രൈംകാര്‍ഡും പുറപ്പെടുവിച്ചിരുന്നു.കേസന്വേഷണത്തിന് സൈബര്‍ വിദഗ്ദ്ധരടക്കം അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Next Story

RELATED STORIES

Share it