Sub Lead

കെ റെയില്‍,ലോകായുക്ത നിയമ ഭേദഗതി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യദീപം

പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍, മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാര്‍

കെ റെയില്‍,ലോകായുക്ത നിയമ ഭേദഗതി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യദീപം
X

കൊച്ചി: കെ റെയില്‍,ലോകായുക്ത വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗം.പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നത് പ്രശ്‌നമാക്കേണ്ടതില്ല. പറഞ്ഞത് പാര്‍ട്ടിയായതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്ന കുഴപ്പംപിടിച്ച സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ് വികസനത്തിന്റെ അവസാന വണ്ടിയായി കെ റെയിലിനെ അവതരിപ്പിക്കുന്നതെന്ന് 'ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍ ' എന്ന പേരില്‍ എഴുതിയിരിക്കുന്ന സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഏക പാര്‍ട്ടി രാഷ്ട്രമായിരുന്ന ചൈന ഇപ്പോള്‍ ഏക വ്യക്തി രാഷ്ട്രമായി മാറിയിരിക്കുന്നു.ഈ മധുര മനോജ്ഞ ചൈനയെ കണ്ടുപഠിക്കാനാണ് ഈയിടെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന സൈദ്ധാന്തികന്‍ പാര്‍ട്ടി സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി അതാവര്‍ത്തിക്കുകയും ചെയ്തു.''ഇത്ര വേഗത്തില്‍ ഇതെങ്ങോട്ടെന്ന്'' മനസ്സിലാകാഞ്ഞതിനെ ഇടതുസഹയാത്രികനായ കവി കവിതയായി കുറിച്ചപ്പോള്‍ അത് കുറച്ചിലായി തോന്നിയ സഖാക്കള്‍ 'സാമൂഹ്യ' മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠമെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു.

ഇത്രയും വലിയ സാമൂഹിക,പാരിസ്ഥിതിക,സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്താണെന്ന് പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാര്‍ട്ടി നിശ്ചയിച്ച 'പൗരപ്രമുഖരെ' വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി 'വിശദീകരിച്ചത്'. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍, മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാര്‍ എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.പ്രശ്‌നം കെ റെയില്‍ പദ്ധതി മാത്രമല്ല. അത് വന്ന വഴിയുടെ കൂടിയാണ്. ചര്‍ച്ചകളെ ഒഴിവാക്കി, എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്നാണ് കേന്ദ്ര നിലപാട്.

ഏറ്റവും ഒടുവില്‍, ലോകായുക്താ നിയമത്തിലെ 14ാം വകുപ്പിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ വഴിയിലും അനാവശ്യമായ തിടുക്കത്തിന്റെ ഭരണ വെപ്രാളമുണ്ട്. നേരത്തെ ഇടതു സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന 'ലോകായുക്ത' യെ വെറും അന്വേഷണ കമ്മീഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നയപരമായ കാര്യങ്ങളില്‍പ്പോലും സഭാ ചര്‍ച്ചകളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്, പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്തവകാശം എന്ന് ചോദിക്കുന്നത് ഇടതനുകൂലികള്‍ പോലുമാണ്.

അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാസിസ്റ്റ് തന്ത്രമാണ്. അതുകൊണ്ട് എല്ലാവരേയും മുഴുവന്‍ കാര്യങ്ങളും അറിയിക്കരുത് എന്നും എല്ലാവര്‍ക്കും രാഷ്ട്രീയമായി തുല്യത നല്‍കരുത് എന്നും, രാഷ്ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റവും മൂഢമായ വിശ്വാസമാണ് എന്നും പറഞ്ഞത് മുസ്സോളിനിയാണ്. ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും, സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാസിസ്സത്തിന്റെ വഴിയില്‍ത്തന്നെയാണ്. ചിന്താഭാരം ഒഴിവാക്കിയൊഴിയുന്ന അടിമത്തത്തിന്റെ അനുസരണം ഇതിന്റെ നല്ലൊരു പശ്ചാത്തല സഹായിയുമാണെന്നും മുഖപ്രസംഗത്തിലൂടെ സത്യദീപം വിമര്‍ശിക്കുന്നു.

ഏതാനും സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. പരിപാടികളും പദ്ധതികളും മുകളില്‍നിന്ന് താഴോട്ട് എന്നതിലാണ് പ്രശ്‌നം. ഈ ദിശാമാറ്റം തന്നെയാണ് പരിഹാരവും. ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യം പാര്‍ട്ടി മറന്നെങ്കിലും ജനത്തിനിന്നും ഓര്‍മ്മയുണ്ട്. അപരോന്മുഖതയെ ആദര്‍ശമാക്കുന്ന പാര്‍ട്ടിക്ക് അസഹിഷ്ണുതയുടെ ആസുരവഴികള്‍ ഉചിതമോ എന്ന പ്രശ്‌നവുമുണ്ട്.

കേരളത്തെ കാലത്തിനു മുമ്പേ നടത്തുകയെന്നത് പ്രധാനപ്പെട്ടതാണ്, സംശയമില്ല. പുരോഗതി ഉറപ്പാക്കുന്ന പദ്ധതികളും വേണം. അപ്പോഴും സംഭാഷണങ്ങളിലൂടെ വെളിച്ചപ്പെടാനുള്ള സന്മനസ്സുണ്ടാകണം. അത് വിധേയത്വമല്ല; വിവേകമാണ്. കാലത്തിന് അഭിമുഖം നില്‍ക്കുന്ന സൗഹാര്‍ദ്ദ ശൈലിയുമാണ്; മറക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Next Story

RELATED STORIES

Share it