Sub Lead

ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മാര്‍ഗം വേണം

അഡ്വ. മുഹമ്മദ് സാജിദ്, ദുബയ്

ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മാര്‍ഗം വേണം
X

കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ, ആധിയിലും ഭീതിയിലുമാണ് ലോകജനത മുഴുവനും. കൊറോണയുടെ കരാള ഹസ്തത്തില്‍ പിടഞ്ഞുമരിക്കുകയാണ് ലക്ഷക്കണക്കിന് ലോകജനത. കൊറോണ വ്യാപനം നിയന്ത്രിക്കാനായി ആഗോള തലത്തില്‍ തന്നെ നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്ന 'ലോക്ക് ഡൗണ്‍' പശ്ചാത്തലത്തില്‍ ശാരീരീരികമായും, സാമ്പത്തികമായും തളര്‍ന്നിരിക്കുന്ന അവര്‍ക്കു 'യാത്രാ തടസ്സം' മാനസികമായ പിരിമുറുക്കം കൂടി സൃഷ്ടിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍, ഉറ്റവരോടൊത്തു കഴിയുക എന്നത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ്. രോഗികളായാല്‍, കുടുംബക്കാരുടെ സാമീപ്യം അവരുടെ രോഗ പ്രധിരോധ ശേഷി വര്‍ധിപ്പിക്കാനും, മാനസിക സംഘര്‍ഷം കുറക്കാനും ഇടവരുത്തുമെന്ന് ആരോഗ്യശാസ്ത്രം തന്നെ വിവക്ഷിക്കുന്നുണ്ട്. ജീവിതോപാധിക്കായാണ് മിക്കവരും പ്രവാസികളായി തീര്‍ന്നത്. തങ്ങളുടെ തൊഴിലുകളില്‍ മുഴുകി കഴിഞ്ഞിരുന്ന അവര്‍ക്കിടയിലേക്ക് ഒരു ആഘാതമായാണ് 'കൊറോണ' യുടെ ആഗമനമുണ്ടായത്. നാട്ടിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇടുങ്ങിയ മുറികളില്‍ കൂട്ടമായി കഴിയുന്ന

ഭൂരിഭാഗം വരുന്ന പ്രവാസികള്‍ക്കിടയിലേക്ക് 'കൊവിഡിന്റെ' വരവോടെ പെട്ടെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടസാമൂഹ്യ അകലംപാലിക്കുക എന്നത് അപ്രാപ്യമായിരുന്നു എന്നത് പറയേണ്ടതില്ല. ഇത്തരമൊരുസാഹചര്യത്തില്‍ രോഗബാധിതര്‍ ആരെന്നോ, അല്ലാത്തവര്‍ ആരെന്നോ നിഗമനത്തിലെത്താന്‍ ഏറെപ്രയാസവുമാണ്. അവര്‍ ഒന്നിച്ചു തുടര്‍ന്നും ജീവിതം നയിക്കുന്നത് രോഗവ്യാപനംവര്‍ധിപ്പിക്കാനുമിടയാക്കുന്നു. ലോക്ക് ഡൗണിന്റെ പേരില്‍ ജോലിക്കു പോലും പോകാനാവാതെ, ശമ്പളമില്ലാതെ, ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഭീഷണിയില്‍ പോലും കഴിയേണ്ടി വരുന്ന പ്രവാസികളെ സ്വന്തം നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഉരുത്തിരിയേണ്ടതുണ്ട്. മറ്റെല്ലാം പോലെ വ്യോമ ഗതാഗതവും നിര്‍ത്തലാക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം അത്യാവശ്യമാണ്. ആയിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് മേഖലകളിലും മറ്റു രാജ്യങ്ങളിലുമായി സ്വന്തം നാട്ടിലേക്കു യാത്രക്കായി കാത്തിരിക്കുന്നത്. ഇതില്‍ ഏറെയും കുടുംബങ്ങളാണ്. അധ്യയനം മുടങ്ങിയ വിദ്യാര്‍ഥികളുമുണ്ട്. മറ്റു രോഗങ്ങളില്‍ വലയുന്നവരും, ഗര്‍ഭിണികളായവര്‍ പോലുമുണ്ട്.ഒപ്പം, കൊറോണരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരും, രോഗബാധിതരായവര്‍ പോലും ഇങ്ങനെ നാടു പിടിക്കാന്‍ കൊതിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്.തൊഴില്‍ തേടി സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞു പണവും, താമസ സൗകര്യവുമില്ലാതെ ഭക്ഷണം പോലും കഴിക്കാനാകാതെ കഴിയുന്ന ആയിരക്കണക്കിനാളുകളും ഇക്കൂട്ടത്തിലുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍, സാധാരണ മരണം സംഭവിച്ച പ്രവാസികളുടെ മൃതദേഹങ്ങളുംപോലും നാട്ടിലേക്കയക്കാനാവാതെ പ്രയാസപ്പെടുന്നു. വിവിധ അത്യാവശ്യ മേഖലകളിലും, കൃഷി, വ്യവസായം തുടങ്ങിയ ഉല്‍പ്പാദനമേഖലകളിലും ഉപാധികളോടെ ഇളവ് നല്‍കിയതു പോലെ, വിദേശത്തുള്ള തങ്ങളുടെ നാട്ടുകാര്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരവരുടെ നാട്ടിലെത്താനും, കുടുംബക്കാരെ കാണാനും ഉള്ള അവസരം ഒരുക്കേണ്ടത്, ഭരണകൂടങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങി, മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ അവരുടെ സ്വദേശികള്‍ക്ക് അനുകൂലമായ നിലപാടെടുത്തു വഴിയൊരുക്കിയിരിക്കുകയാണ്. നിബന്ധനകളോടെ, സാമൂഹ്യ സുരക്ഷയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുതന്നെ, ജനാധിപത്യ രാജ്യമായ, ഇന്ത്യയിലെ ഭരണകൂടവും, പ്രവാസ ജീവിതം നയിക്കുന്ന തങ്ങളുടെ പൗരന്മാരുടെ കാര്യത്തിലും അനുകൂലമായ നിലപാടെടുക്കേണ്ടതുണ്ട്. ഇത് അവരുടെ ഭരണഘടനാപരമായ അടിസ്ഥാനവകാശമായി പരിഗണിക്കേണ്ടതുണ്ട്.

പകര്‍ച്ച വ്യാധിയുടെസാമൂഹ്യ വ്യാപനം തടയുക എന്നത്, ഭരണകര്‍ത്താക്കളുടെ കടമയാണ്. എന്നാല്‍രോഗികളല്ലാത്തവരെ, ആധികാരികമായ സാക്ഷ്യപത്രത്തോട് കൂടി, അവരവരുടെ നാട്ടിലെത്തിക്കാനും രോഗ ലക്ഷണമുള്ളവരെയും, രോഗ ബാധിതരെയും, അതനുസരിച്ചും, വേണ്ട മുന്‍കരുതലുകളോടെ കൊണ്ടുപോകാനുമുള്ള വിമാന സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി രോഗികള്‍ക്കും, അല്ലാത്തവര്‍ക്കുമായി സമയം ക്രമീകരിച്ചു വെവ്വേറെ വിമാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതുമാണ്. വിമാനത്താവളങ്ങളിലും, യാത്ര ചെയ്‌തെത്തുന്നവര്‍ക്കായി പരിശോധനയും, രോഗികളെയും, മറ്റുള്ളവരെയും വേര്‍തിരിച്ചു വെവ്വേറെ സൗകര്യങ്ങളും ഒരുക്കണം. രോഗ ബാധിതരായവര്‍ക്ക് വിമാനത്താവളങ്ങള്‍ക്കു സമീപം തന്നെ ഐസൊലേഷനുംമറ്റു യാത്രക്കാര്‍ക്ക് 'ക്വാറന്റൈന്‍' സൗകര്യവുമൊരുക്കണം. ഇതിനു സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും, മത സ്ഥാപനങ്ങളും നാട്ടിലെ വ്യവസായ പ്രമുഖരും സാംസ്‌കാരികസംഘടനകളുംരംഗത്ത് വന്നിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്.

മരണപ്പെട്ട ഉറ്റബന്ധുക്കളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനാവാതെ, മരണാന്തര ചടങ്ങുകളില്‍പോലും എത്താനാകാതെ നിറകണ്ണുകളോടെ കഴിയുന്ന പ്രവാസികളുടെ ദൈന്യതയുടെ മുഖം ഇവിടെ ഏറിവരികയാണ്. പ്രതികൂല സാഹചര്യം ആണെങ്കില്‍ തന്നെയും, പ്രായാധിക്യമുള്ള രക്ഷിതാക്കളുടെയും ഭാര്യമാരുടെയും സ്വന്തം കുട്ടികളുടെയും അടുത്തെത്താന്‍ നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അവസരമൊരുക്കേണ്ടതുണ്ട്. ഇനി രോഗികളാണെങ്കില്‍ തന്നെയും അന്ത്യനിമിഷങ്ങളില്‍, അകന്നു നിന്നുകൊണ്ട് തന്നെ പ്രിയപ്പെട്ടവരെ മുഖാമുഖം കാണാനെങ്കിലുമുള്ള സാഹചര്യം ആ നിര്‍ഭാഗ്യവാന്മാര്‍ക്ക് ഒരുക്കി കൊടുക്കണം. ഇതിനൊക്കെ പുറമെ ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിദേശികളെ കൊണ്ടുപോവാന്‍ തയ്യാറാവാത്ത രാജ്യങ്ങള്‍ക്കെതിരേ, തൊഴില്‍ വ്യവസ്ഥകളില്‍ പോലും കണിശമായ നടപടികള്‍ക്കൊരുങ്ങുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിന്റെഗൗരവം മനസ്സിലാക്കിയെങ്കിലും, നിര്‍ബന്ധിതരായ പ്രവാസികളുടെ യാത്ര നിരോധനം നീക്കേണ്ടത്അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം, കൊറോണഭീഷണിക്കാലം കഴിഞ്ഞാല്‍ അത് ഇന്ത്യയിലെതൊഴിലന്വേഷകര്‍ക്ക് വലിയൊരു വിഘാതമാണ് സൃഷ്ടിക്കുക.

സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ അറിയാതെ, കോടതി സമുച്ചയത്തില്‍ മാത്രം കഴിഞ്ഞു കൂടുന്ന ന്യായാധിപര്‍, ഗവണ്‍മെന്റിന്റെ റിപോര്‍ട്ടുകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി വിധികള്‍ പുറപ്പെടുവിക്കൂ എന്നിരിക്കെ, ഈ ആവശ്യമുന്നയിച്ചുള്ള ഹരജികളും വിധികളുംഅപ്രസക്തമാണ്.കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഇതിനു അനുകൂലമായ അന്തിമ തീരുമാനം ഉണ്ടാകേണ്ടതെങ്കിലും, സംസ്ഥാന സര്‍ക്കാരുംപ്രമുഖരും പ്രവാസി സംഘടനകളും ഇക്കാര്യത്തില്‍ ശക്തമായ സ്വരം ഉയര്‍ത്തേണ്ടതുണ്ട്. ഇനി നയതന്ത്രപരമായനീക്കങ്ങള്‍ക്കാണ് പ്രാധാന്യം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും അനുബന്ധ വകുപ്പുകള്‍ക്കും ഇതില്‍ മുഖ്യപങ്കാണ് വഹിക്കാനുള്ളത്. അതിലേറെ പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനംഎന്ന നിലക്ക്, എംബസികളും കോണ്‍സുലേറ്റുകളുംഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടസമയമാണിത്. അംബാസിഡര്‍മാരും കോണ്‍സുലര്‍മാരും, അതാതു രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി, നാട്ടിലേക്ക് യാത്രക്കായി കാത്തിരിക്കുന്ന രോഗികളുടെയും അല്ലാത്തവരുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെയും, സന്ദര്‍ശക വിസയിലെത്തിയവരുടേയുമൊക്കെസമഗ്രമായ റിപോര്‍ട്ടുകള്‍ തയാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. വിദേശ കാര്യാമന്ത്രാലയത്തെ സ്ഥിതിഗതികളുടെ ഗൗരവം ബോധ്യപ്പെടുത്തി. നാട്ടിലേക്കു യാത്ര തിരിക്കാന്‍ നിര്ബന്ധിതരായവര്‍ക്കെങ്കിലും എത്രയും പെട്ടെന്ന് യാത്ര സാഹചര്യം ഒരുക്കേണ്ടതുണ്ട്.


Adv.Muhammad Sajith

Dubai-UAE

PO Box;487312

Mob: +971 509465503

eMail:advmuhammadsajid@gmail.com


Next Story

RELATED STORIES

Share it