Sub Lead

വിദ്വേഷപ്രസംഗം: കേസെടുക്കാത്ത ഡല്‍ഹി കോടതി നടപടി ഞെട്ടിപ്പിക്കുന്നത്-ബൃന്ദാ കാരാട്ട്

വിധിന്യായത്തെ 'അന്യായമായ ജുഡീഷ്യല്‍ പ്രക്രിയ' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്

വിദ്വേഷപ്രസംഗം: കേസെടുക്കാത്ത ഡല്‍ഹി കോടതി നടപടി ഞെട്ടിപ്പിക്കുന്നത്-ബൃന്ദാ കാരാട്ട്
X

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയതിനു ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ഡല്‍ഹി എംപി പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയ ഡല്‍ഹി കോടതി വിധിക്കെതിരേ പ്രതിഷേധവുമായി സിപിഎം രംഗത്ത്. കോടതി ഉത്തരവ് ഞെട്ടിപ്പിക്കുന്നതും ആശ്ചര്യകരവും നിരാശാജനകവുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ ബൃന്ദാ കാരാട്ട് പറഞ്ഞു. വിധിന്യായത്തെ 'അന്യായമായ ജുഡീഷ്യല്‍ പ്രക്രിയ' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃന്ദാ കാരാട്ടും പ്രാദേശിക സിപിഎം നേതാവ് കെ എം തിവാരുയാണ് ജനുവരിയില്‍ ഡല്‍ഹി പോലിസില്‍ പരാതി നല്‍കിയത്. ഐപിസി സെക്്ഷന്‍ 153 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു ആവശ്യം. പരസ്പരം ശത്രുത വളര്‍ത്തുക, മതവികാരം പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവര്‍ക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു അപേക്ഷയിലെ ആവശ്യം. ഈ അപേക്ഷയാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്നു പറഞ്ഞ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജ തള്ളിയത്.

ജനുവരി 27 ന് ഡല്‍ഹിയില്‍ നടന്ന റാലിയില്‍ അനുരാഗ് താക്കൂര്‍ 'രാജ്യദ്രോഹികളെ വെടിവയ്ക്കൂ' എന്നു പ്രകോപനപ മുദ്രാവാക്യമുയര്‍ത്തിയ സംഭവത്തിലാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പരാതിക്കാരുടെയും ഡല്‍ഹി പോലിസിന്റെയും വാദം കോടതി കേള്‍ക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ വിധി പറയുന്നത് വൈകി. ഇപ്പോള്‍ സിആര്‍പിസി സെക്ഷന്‍ 196 പ്രകാരം നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയില്ലെന്നു പറഞ്ഞാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജ അപേക്ഷ തള്ളിയത്. പരാതിയില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ യോഗ്യതയുള്ള കേന്ദ്രസര്‍ക്കാരില്‍ നിന്നു മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെന്നും അതിനാല്‍ പരാതി പരിഗണിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം.

കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇരുവരും നടത്തിയതെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പോലിസ് കമ്മീഷണര്‍ക്കും പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്എച്ച്ഒയ്ക്കും രേഖാമൂലം പരാതി നല്‍കിയ ശേഷമാണ് കോടതിയെ സമീപിച്ചത്. ജനുവരി 29 നും തുടര്‍ന്ന് 31 നും കമ്മീഷണര്‍ക്ക് കത്തെഴുതിയതായും ഫെബ്രുവരി 2 ന് പാര്‍ലമെന്റ് സ്ട്രീറ്റ് എസ്എച്ച്ഒയ്ക്കു കത്ത് അയച്ചതായും കോടതിയെ അറിയിച്ചിരുന്നു.

Dismissal of case against hate mongers is unfair judicial process: Brinda Karat




Next Story

RELATED STORIES

Share it